Showing posts with label sreenivasan. Show all posts
Showing posts with label sreenivasan. Show all posts

Monday, August 2, 2010

ഒരുനാള്‍ വരും

ഞാനും കണ്ടു "ഒരുനാള്‍ വരും" എന്ന ശ്രീനിവാസന്‍ സിനിമ ശിവാജിനഗറില്‍ നിന്നും.
നല്ലൊരു വിഷയമാണ്‌ കൈകാര്യം ചെയ്യുന്നത് എന്ന മേന്മയുണ്ട്. മോഹന്‍ലാലിന്റെ രസകരമായ അഭിനശൈലി ഹരം പകരും. ഒത്തിരി കണ്ടുമടുത്ത ശ്രീനിവാസന്‍ തന്നെയാണിതിലും. വളരേ ലളിതമായാണ്‌ കഥയുടെ പോക്ക്. മോഹന്‍‌ലാലിന്റെ നായികയായി (സിനിമയിലെ നായിക എന്നു പറയാനാവുമോ എന്നറിയില്ല) വന്ന സമീറാ റെഡ്ഡി(?) ഒരു ഗുണവുമില്ല. കടന്നല്‍ കുത്തിയ മുഖവുമായി അവള്‍ അതിലേയും ഇതിലേയും നടക്കുന്നുണ്ട്, അത്രമാത്രം.

ഇടയ്‌ക്കിടയ്ക്ക് ശ്രീനിവാസന്‍ രക്ഷപ്പെടാന്‍ ഒരുക്കുന്ന ചെപ്പടിവിദ്യകളൊക്കെയും കല്ലുകടിയായി; ക്ലൈമാക്സും അങ്ങനെ തന്നെ. പിന്നെ ഒരിടത്തു തുടങ്ങിയ കഥ എവിടേയെങ്കിലും ഒന്നു തീര്‍ക്കണമല്ലോ! കഥഗതിയിലെ കല്ലുകടിയോ ക്ലൈമാക്‌സോ ഈ സിനിമയ്‌ക്കു നോക്കേണ്ടതില്ല എന്നാണ്‌ എന്റെ അഭിപ്രായം. കേരളത്തെ ആകമാനം കാര്‍ന്നു തിന്നുന്ന കൈക്കൂലിയുടെ ഭീകരത നന്നായി തുറന്നുകാട്ടുന്നതില്‍ സിനിമ വിജയിച്ചു. ഒത്തിരി നടന്നിട്ടും കാര്യങ്ങള്‍ സാധിക്കാത്ത കോട്ടയം നസീറിന്റെ കഥാപാത്രം അവസാനം അടിമുതല്‍ മുടിവരെ കൈക്കൂലി കൊടുത്ത് കാര്യങ്ങള്‍ ഭംഗിയായി നടത്തിയെടുക്കുന്നതും പട്ടാളക്കാരനായിരുന്ന നെടുമുടി വേണുവിന്റെ കഥാപാത്രം കൈക്കൂലി കൊടുക്കുന്നത് രാജ്യദ്രോഹമെന്ന പോലെ കുറ്റകരമാണെന്നു പറഞ്ഞ് അവസാനം വീടുവരെ നഷ്‌ടപ്പെട്ട് ആത്മഹത്യ ചെയ്യുന്നതും കൈക്കൂലിയില്‍ കുളിപ്പിച്ചെടുത്ത ശ്രീനിവാസന്റെ കഥാപാത്രവും ഈ ഭീകരതയെ തുറന്നു കാട്ടുന്നതില്‍ വിജയിച്ചു.

ലാലിന്റെ മകളായി അഭിനയിച്ച കുട്ടി ലാളിത്യമുള്ള അഭിനയപാഠവം കൊണ്ട് മികച്ചുനിന്നു. ശ്രീനിവാസന്റെ ഭാര്യയായി വന്ന ദേവയാനിയും നന്നായി. ദേവയാനി ലാലിന്റെ തടിയനെന്നു വിളിച്ചത് അല്പം ചിരിയുണര്‍ത്തി. ശരിക്കും ലാലിന്റെ തടി സിനിമയില്‍ വല്ലാതെ മുഴച്ചു നില്‍ക്കുന്നതായി തോന്നിയിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ ആ അനായാസമായ അഭിനയ ശൈലി അതിനെ മറികടന്നു വിജയം കണ്ടു. നിര്‍മ്മാതാവായ മണിയന്‍പിള്ള രാജുവിന്റെ കഥാപാത്രം ഒരു കോമാളിവേഷം പോലെ തോന്നി. കടുത്ത വില്ലത്തരങ്ങളൊന്നുമില്ല. സിദ്ധിക്കിന്റെ സാന്നിദ്ധ്യം പ്രത്യേകിച്ചൊന്നും ഗുണം ചെയ്തില്ല.

ശ്രീനിവാസന്റെ മകളായി വന്ന കുട്ടി സ്‌ക്കൂളില്‍ നിന്നും പാടുന്ന പാട്ട് നന്നായിട്ടുണ്ട്. ലാലിന്റെ മുന്‍‌കാലജീവിതം സിനിമയില്‍ പലയിടങ്ങളിലായ പറഞ്ഞു പോവുന്നതേ ഉള്ളൂ. എങ്കിലും "സിനിമ കഴിഞ്ഞശേഷം" ഒരു പാട്ടിലൂടെ അതിന്റെ വിഷ്വല്‍‌സ് കാണിച്ചത് ഒരു പുതുമയായി തോന്നി. കറുപ്പിനോടുള്ള ശ്രീനിവാസന്റെ വിദ്ദ്വേഷം ഈ സിനിമയിലുമുണ്ട്.

ഇത്രയൊക്കെയാണെങ്കിലും സിനിമ എനിക്കിഷ്ടപ്പെട്ടു. എന്നുവെച്ച് വീണ്ടും ഒരിക്കല്‍കൂടി ഈ സിനിമ കാണാനൊന്നും (ഫ്രീ ടിക്കറ്റാണെങ്കില്‍ കൂടി) എന്നെ കിട്ടില്ല.

ട്വിറ്റർ അപ്‌ഡേറ്റ്സ്

എന്റെ സോഷ്യൽ ബുക്ക്‌മാർക്കുകൾ