Tuesday, October 20, 2009

പഴശ്ശിരാജയും ഫാന്‍‌സും

സിനിമാനിരൂപണം നടത്തി പരിചയമൊന്നുമില്ലാത്ത ആളാണു ഞാന്‍‍. സിനിമയെ കീറി മുറിച്ചുകൊണ്ടുള്ള വലിയ വലിയ നിരൂപണങ്ങള്‍‍ വായിച്ച് പലപ്പോഴും "ഹോ! അത്രയ്‍ക്കു വേണ്ടായിരുന്നു.." എന്നു പറഞ്ഞിട്ടുള്ളൊരു വ്യക്തിയുമാണ്. എങ്കിലും പറയാതെ വയ്യ. പഴശ്ശിരാജ എന്നെ വല്ലാതെ നിരാശപ്പെടുത്തി. സിനിമാരംഗത്തെ മുടിചൂടാമന്നന്‍‍മാര്‍‍ ഒന്നിച്ചുനിന്നെന്നു കരുതി അത്ഭുതങ്ങള്‍‍‍ കാണാമെന്നു കരുതിയ ഞാനൊരു മണ്ടന്‍‍!


അഭിനയത്തികവില്‍‍‍ അഗ്രഗണ്യരായ ഒരുപാടു നടന്‍‍മാര്‍‍‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ മുഖം കാണിച്ചുപോകുന്നുണ്ട് പഴശ്ശിരാജ എന്ന ചിത്രത്തില്‍‍‍. തിലകനും നെടുമുടിവേണുവും ക്യാപ്‍റ്റന്‍‍‍ രാജുവും ലാലു അലക്‌സും ഒക്കെ ഇതില്‍‍‍പെടും. മമ്മൂട്ടിയുടെ ആവശ്യം തന്നെയില്ലാത്ത ഒരു ചിത്രമായിരുന്നു പഴശ്ശിരാജ. വെറുതേ നടക്കാനും മറ്റുമായി ഒരു രാജാവ്! മമ്മൂട്ടിയുടെ കഥാപാത്രം പ്രത്യേകിച്ചെന്തെങ്കിലും ചെയ്തതായി തോന്നുന്നില്ല. നന്നായി അഭിനയിക്കാനുള്ള നല്ലൊരു മുഹൂര്‍‍‍ത്തം പോലും മഹാനടനായ മമ്മൂട്ടിക്കൊത്തുവന്നില്ല. അഭിനയമെന്നു പറയാനാവില്ല; പ്രകടനം കൊണ്ട്,‍‍ മനസ്സില്‍‍‍ തങ്ങിനില്‍‍ക്കുന്നതു ശരത്‍കുമാറിന്റെ എടച്ചെന കുങ്കനും മനോജ്‍ കെ ജയന്റെ തലക്കല്‍ ചന്തുവും പത്മപ്രിയയുടെ നീലിയും മാത്രമാണ്. അതില്‍‍‍ തന്നെ പത്മപ്രിയയുടെ നീലി അവസാനം എവിടെപോയി മറഞ്ഞുവോ എന്തോ! വെട്ടേറ്റു വീണു കിടക്കുന്ന ശവ‌ശരീരങ്ങളില്‍‍‍‍‍, ആ സീന്‍‍‍ മറയുവോളം ഞാന്‍‍‍‍ പരതിനോക്കി കണ്ടില്ല. അവളുടെ ഉശിരോടെയുള്ള ചെറുത്തുനില്‍‍‍‍പ്പുകണ്ടപ്പോള്‍‍‍‍ അധികനേരം അങ്ങനെ നില്‍‍‍ക്കുമെന്നു തോന്നിയില്ല.

വേഷവിധാനങ്ങളൊക്കെ കൊള്ളാം. പണ്ട് കാലാപാനിയിലും ഏതാണ്ടിതുപോലെയൊക്കെ പഴയകാലത്തെ കൊണ്ടുവന്നതോര്‍‍ത്തുപോയി. ഓസ്‍ക്കാര്‍‍‍ ജേതാവ് റസ്സൂല്‍‍‍ പൂക്കുട്ടിയുടെ ശബ്ദ്സന്നിവേശവും എന്നെ ആകര്‍‍ഷിച്ചിട്ടില്ല. സംഘട്ടനങ്ങളിലൊക്കെ പതിവു സിനിമകളിലേതു പോലെ കര്‍‍‍ണകഠോര ശബ്ദങ്ങള്‍‍‍ തന്നെ. പിന്നണിസംഗീതവും കൊള്ളില്ല. ഇടിമുഴക്കത്തിനും വെടിയൊച്ചകള്‍‍‍ക്കും ഒരു പ്രത്യേകത തോന്നി.

പഴശ്ശിയുടെ ബാല്യകൗമാരങ്ങളെക്കുറിച്ചുള്ള അറിവുകളൊക്കെ എനിക്കന്യമാണ്. വളരെ ചെറുപ്പത്തില്‍‌ തന്നെ തന്റെ നാടിനെ കമ്പനിയുടെ അടിമത്തത്തില്‍‌‌ നിന്നും രക്ഷിക്കുമെന്ന് പരദേവതയായ മുഴക്കുന്നില്‍ ശ്രീപോര്‍ക്കലി ഭഗവതിയെ സാക്ഷിയാക്കി ദൃഢപ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നുള്ളൊരു കഥയും കേട്ടിട്ടുണ്ട്. ചരിത്രരേഖകളിലെവിടെയെങ്കിലുമൊക്കെ തപ്പി അതിലേക്കു വെളിച്ചം വീശുന്ന എന്തെങ്കിലുമൊക്കെ സിനിമയില്‍‍‍ കാണിക്കുമായിരിക്കുമെന്നു പ്രതീക്ഷിച്ചു. അതുമുണ്ടായില്ല. അന്നത്തെ രാഷ്‌ട്രീയ സാമൂഹിക പരിതസ്ഥിതിയെന്താണെന്നു വിശദീകരിക്കുന്നതിലും ഈ സിനിമ പരാചയപ്പെട്ടു. കമ്പനിക്കെതിരേ പടനയിച്ച ആദ്യത്തെ നാട്ടുരാജാവായ പഴശ്ശിത്തമ്പുരാന്റെ കഥ ഇത്ര ലാഘവത്തോടെ പറഞ്ഞുവെച്ചതു എന്തിനാണെന്നു എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.

മുസ്ലീം‌ സമുദായത്തിന്റെ എക്കാലത്തേയും വല്യ ശത്രുവായിട്ടാണ് വില്യം ലോഗന്‍‌ മലബാര്‍‌ മന്വലില്‍‌ വരച്ചുവെച്ചിട്ടുള്ളത്. താലിബ് അലിക്കുട്ടി എന്ന മാപ്പിള തലവനെയും മറ്റു പലരേയും പഴശ്ശിരാജാവ്‌ ചതിച്ചുകൊന്നതിനേപ്പറ്റിയും അനേകം പള്ളികള്‍‌ തകര്‍‌ത്തതിനേപ്പറ്റിയും ഒക്കെ മലബാര്‍‌ മന്വലില്‍‌ വിശദീകരിക്കപ്പെടുന്നുണ്ട്. ഇതിനേപ്പറ്റി ആരാഞ്ഞ കമ്പനിയോട്‌ ഇതൊക്കെ ചെയ്യാനുള്ള അധികാരം തനിക്കുണ്ടെന്നു മറുപടി പറഞ്ഞതിനേപ്പറ്റിയും ലോഗന്‍‌ വിശദീകരിക്കുന്നു. പഴശ്ശിത്തമ്പുരാന്‍‌ ടിപ്പു സുല്‍‌ത്താനുമായി ആയുധകൈമാറ്റം ചെയ്‌തിരുന്നു എന്ന്‍‌ കമ്പനി സംശയിച്ചിരുന്നു. ചരിത്രരേഖയായ മലബാര്‍‌ മന്വലിനെ മറികടന്ന്‌ മുസ്ലീം സമുദായത്തിന്റെ പ്രിയപ്പെട്ടവനായി തമ്പുരാനെ എം.ടി. വായിച്ചെടുത്തതെവിടെ നിന്നായിരിക്കും?

കേരളത്തിലെ അങ്ങോളമിങ്ങോളം വരുന്ന സാഹിത്യവിദ്യാര്‍‌ത്ഥികള്‍‌ ഒറ്റശ്ലോകമെന്ന പേരില്‍‌ കേരളവര്‍‌മ്മ പഴശ്ശിരാജാവിന്റെ കവിത്വത്തെ തൊട്ടറിയുന്നു. തന്റെ പ്രിയതമയായ കൈതേരി മാക്കത്തെ കുറിച്ച്‌ ഒളിവില്‍‌ താമസിക്കുന്ന പഴശ്ശിരാജാവ്‌ വിരഹതാപത്താല്‍‌ എഴുതിയതാണത്രേ അത്. അത്തരം കാര്യങ്ങളൊന്നും തന്നെ സിനിമയില്‍‌ സൂചിതമാവുന്നില്ല. എവിടെനിന്നും സം‌ഘടിപ്പിച്ചു എം.ടി ഈ പഴശ്ശിയെ? ഈ സിനിമ ചരിത്രത്തോടു നീതി പുലര്‍‌ത്തുന്നതല്ല. ഇത്‌ എം.ടി യുടെ പഴശ്ശിയാണ്. ഇനിയുമുണ്ട് എം.ടിക്കു തൊട്ടശുദ്ധമാക്കാന്‍‌ ചരിത്രപുരുഷന്‍‌മാര്‍‌ ഏറെ. കുഞ്ഞാലിമരയ്‌ക്കാറും വേലുത്തമ്പിദളവയും അങ്ങനെയങ്ങനെ ഒത്തിരിപ്പേര്‍‌. വഴിപോലെ നമുക്കു കണ്ടറിയാം.

യാതൊരുവിധ ആവശ്യവുമില്ലാതെ കുറേ പാട്ടുകളും ഉണ്ട്. സിനിമയാവുമ്പോള്‍‍‍ പിന്നെ പാട്ട് വേണമല്ലോ എന്നു നിനച്ചുകാണും അണിയറക്കാര്‍‍‍. വയനാടിന്റെ സൌന്ദര്യമെങ്കിലും കാണാമെന്നു കരുതി; അതും കിട്ടിയില്ല.

എം ടി സാറിന് പൊതുവേ വിശ്വസിക്കുന്ന കഥകളെ മാറ്റി എഴുതുക എന്നുള്ളതൊരു ത്രില്ലാണെന്നു തോന്നുന്നു. പണ്ട് ചതിയന്‍‍‍ ചന്തുവിനെ മമ്മൂട്ടിയിലൂടെ തന്നെ വിശുദ്ധിയുടെ കച്ചകെട്ടിച്ച് അനശ്വരനാക്കി; വടക്കന്റെ ഓമനയായ ഉണ്ണിയാര്‍‍‍ച്ചയെ ഒരു നാലാംകിട തേവിടിശ്ശിയാക്കി. തെക്കന്മാരതു വിശ്വാസിച്ചാലും വടക്കന്റെ മനസ്സില്‍‍‍ ഇന്നും ചന്തു ചതിയന്‍‍‍ തന്നെയാണ്. ആരോമല്‍‍‍ ചേകവരെ അങ്ങനെയൊരു അഹങ്കാരിയായി കാണാനും അല്പം ബുദ്ധിമുട്ടു തന്നെയായിരുന്നു. ഇവിടെയും ഉണ്ട് പഠഭേദം. പണ്ടുനമ്മളൊക്കെ പഠിച്ചതും പിന്നീട് കേട്ടറിഞ്ഞതും പുല്‍പ്പള്ളി കാട്ടില്‍ മാവിലാന്‍‍‍തോടിന്റെ കരയിലുള്ള അമ്പലത്തില്‍‍‍ ഒളിച്ചുതാമസ്സിച്ചു വന്ന പഴശ്ശിയെ അടുത്ത ചിലരുതന്നെ ഒറ്റികൊടുത്തതുമൂലം കമ്പനി പട്ടാളം വളയുകയും അവരുടെ വെടിയുണ്ട ദേഹത്തു പതിക്കും മുമ്പേതന്നെ വിരലിലണിഞ്ഞ വജ്രമോതിരം വിഴുങ്ങി അദ്ദേഹം ആത്മഹത്യചെയ്തുവെന്നും ആയിരുന്നു. മരണവേദനയോടെ പിടയുന്ന അദ്ദേഹം കമ്പനിപ്പട്ടാളത്തോടക്രോശിച്ചിതും നാട്ടില്‍‍‍ പാട്ടാണ്; "എന്റെ നാട്ടിനേയും എന്റെ ശരീരത്തേയും തൊട്ടശുദ്ധമാക്കാതെ കടന്നുപോകൂ." എന്ന്.

ആത്മഹത്യ ചെയ്താല്‍‍‍ സിനിമയിലെ വീരപുരുഷന്‍‍‍‍ ഒരു ഭീരുവായിപ്പോകുമെന്നു കരുതിയോ ആവോ? ഹേയ്! അതാവില്ല. മുമ്പുതന്നെ പഴശ്ശിയുടെ സര്‍‍‍വ്വസൈന്യാധിപനായ ശരത്‍‍കുമാറിന്റെ എടച്ചെന കുങ്കനെ ഒരു തോടിന്റെ വക്കില്‍‍‍വെച്ച് ആത്മഹത്യ ചെയ്യിപ്പിച്ചതുമൂലം സിനിമയുടെ ക്ലൈമാക്‍സും അങ്ങനെയൊരു ആത്മഹത്യയിലൂടെ തീര്‍‍‍ക്കുന്നതിന്റെ ഔചിത്യമോര്‍‍‍‍ത്തോ മറ്റോ ആയിരിക്കും കമ്പനിപ്പട്ടാളത്തിന്റെ മുമ്പില്‍‍‍പോയി "ഇന്നാ വെച്ചോ വെടി..!" എന്നു പറയാന്‍‍‍‍ എം ടി സാറിന്റെ പഴശ്ശിയെ പ്രേരിപ്പിച്ചത്. ഇവിടെ ഇങ്ങനെ ഒരു തിരുത്തലിന്റെ ആവശ്യമുണ്ടായിരുന്നില്ല. പഴശ്ശിത്തമ്പുരാന്‍‍‍ വെടിയേറ്റു മരിച്ചു എന്നതിനേക്കാള്‍‍‍‍ പ്രചാരമുള്ള കഥ ആത്മഹത്യ ചെയ്തു എന്നുള്ളതിനു തന്നെയാണ്. ചന്തുവിന്റെ കഥ തിരുത്തിയതിലൂടെ എം ടി ചെയ്തത് എം ടിയുടേതായ പുതിയൊരു ചന്തുവിനെ സൃഷ്‍ടിക്കുകയായിരുന്നു; പുതിയൊരു വീരഗാഥ രചിക്കുകയായിരുന്നു. അന്നതെല്ലാവരും അകമഴിഞ്ഞു സ്വീകരിച്ചുകൊടുത്തതിന്റെ ദൂഷ്യഫലമാണോ ഇതെന്ന സംശയം ബക്കി നില്‍‍‍ക്കുന്നു. ഈ സിനിമയിനി ഹിന്ദിക്കാരും തമിഴന്‍‍മാരും തെലുങ്കന്‍‍‍മാരുമൊക്കെ കാണുമല്ലോ എന്നോര്‍‍‍ക്കുമ്പോള്‍‍‍‍ നന്നേ വിഷമമുണ്ട്. മലയാളത്തില്‍‍‍‍ വിരിഞ്ഞ ഓസ്‍കാര്‍‍‍ ചിത്രത്തിന്റെ ഒരു ഗതി!.

ഇരുപത്തേഴു കോടി മുടക്കിയ ഗോകുലം ഗോപാലേട്ടനോട് സഹതാപമുണ്ടു കേട്ടോ. മൂപ്പരോട്‍ ഒരു അപേക്ഷ കൂടിയുണ്ട്, മലയാളത്തില്‍‍‍ നിന്നു തന്നെ ആ തുക പിരിഞ്ഞു കിട്ടുകയാണെങ്കില്‍‍‍‍‍ ദയവുചെയ്‍ത് ഈ സിനിമ മറ്റു ഭാഷകാരെ കാണിക്കാതിരിക്കുക. "ഓ ഇത്രേ ഉള്ളോ പഴശ്ശിരജാവെന്ന ധീരയോദ്ധാവ്!" എന്നവര്‍‍‍‍ വിധി എഴുതും.

എങ്കിലും എല്ലാ മലയാളികളും ഈ സിനിമ കാണട്ടേ. ഗോകുലം ഗോപാലേട്ടന്റെ കമ്പനി പൂട്ടിച്ചേക്കരുത് ഈ സിനിമ. മൂപ്പര്‍‍‍‍ക്കിനി നടേശ്ശന്‍‍‍സാറിനെതിരെ പട നയിക്കാനുള്ളതാണ്.

ഫാന്‍സു‍‍‍കാര്‍‍‍‍ ഒരു മാറാശാപമായി മാറിയിരിക്കുന്നു. എന്തൊരു തോന്ന്യവാസമാണിക്കൂട്ടര്‍‍‍ തീയറ്ററിനുള്ളില്‍‍‍‍ കാട്ടിക്കൂട്ടിയത്! കേരളത്തിന്റെ ക്ഷുഭിതയൌവനം ഇത്രയും അധ:പതിച്ചുപോയല്ലോ എന്നോര്‍‍‍ത്തപ്പോള്‍‍‍‍ സങ്കടം തോന്നി. മമ്മൂട്ടിയുടെ ഫോട്ടോയില്‍‍‍‍ പാലഭിഷേകം നടത്തിയത്രേ വങ്കന്‍‍മാര്‍‍‍. മോഹന്‍‍‍‍ലാലിന്റെ ശബ്ദം തീയറ്ററില്‍‍‍‍ മുഴങ്ങിഅയപ്പോള്‍‍‍‍ തന്നെ ഒരു ഭാഗത്തു നിന്നും ലാലേട്ടനു ജയ്‍വിളികളും ആര്‍‍‍പ്പുവിളികളും തുടങ്ങി. ഉടനേ വന്നു പൂരത്തെറിയും കൂക്കിവിളികളും മറുഭാഗത്തുനിന്നും. എന്തോ ഭാഗ്യത്തിന്, ലാല്‍‍‍ പറയുന്നതൊക്കെ സ്‍ക്രീനില്‍‍‍‍ എഴുതിക്കാണിച്ചിരുന്നതിനാല്‍‍‍‍‍ മൂപ്പരെന്താ പറഞ്ഞെന്നു മനസ്സിലാക്കാനായി. അതും ഒരു വിരോധാഭാസമായി തോന്നി. ലാല്‍‍‍ പറയുന്നതൊക്കെ ഇംഗ്ലീഷില്‍‍‍ എഴുതിക്കാണിക്കുമ്പോള്‍‍‍‍ ഞാന്‍‍‍ കരുതി സിനിമയില്‍‍‍‍ അവസാനം വരെ ഇങ്ങനെ എഴുതിക്കാണിക്കും എന്ന്. എവിടെ! അതവിടം കൊണ്ടി നിര്‍‍‍ത്തിക്കളഞ്ഞു. ലാലിന്റെ ശബ്‍ദം കേള്‍‍‍ക്കുമ്പോള്‍‍‍ മമ്മൂട്ടി ആരാധകര്‍‍‍‍ തെറിപ്പാട്ടുപാടുമെന്നും അപ്പോളതു കേള്‍‍‍ക്കാനാവില്ലെന്നും അതുകൊണ്ട് അത്രയും ഭാഗം എഴുതിക്കാണിക്കുന്നതായിരിക്കും കൂടുതല്‍‍‍ ഉചിതമെന്നും കരുതിക്കാണുമായിരിക്കും. പൂക്കുട്ടി ശബ്ദമിശ്രണത്തില്‍‍‍ പകുതിയും ഫാന്‍‍‍സുകാരെന്ന ഈ ശാപജന്മങ്ങളുടെ ജയ്‍വിളികളില്‍‍‍‍ മുങ്ങിപ്പോവുകയും ചെയ്തു.

കേരളത്തില്‍‍‍ വളര്‍‍‍ന്നു വരുന്ന അരാഷ്‍ട്രീയവത്‍കരണമാണെന്നു തോന്നുന്നു ഇത്തരം വൃത്തികെട്ട കൂട്ടായ്‍‍മ‌കളുണ്ടാക്കാന്‍‍‍ യുവാക്കളെ പ്രേരിപ്പിക്കുന്നത്. ദിനംപ്രതി ദുഷിച്ചുനാറുന്ന രാഷ്‍ട്രീയപാര്‍‍‍ട്ടികള്‍‍‍ക്കെവിടെ സമയം അവരുടെ യുവാക്കളെ നയിക്കാന്‍‍‍. ‍പണ്ടു പാലഭിഷേകവും എഴുന്നെള്ളിപ്പും അമ്പലം കെട്ടലുമൊക്കെ തമിഴന്റെ കുത്തകയായിരുന്നു. സമീപഭാവിയില്‍‍‍ നമുക്കും കേള്‍‍‍ക്കാമെന്നു തോന്നുന്നു മമ്മൂട്ടിക്ക് അമ്പലം പണിഞ്ഞു, മോഹന്‍ലാലിന്റെ അമ്പലം പണി നടക്കുന്നു എന്നൊക്കെ. ഫാന്‍സിന്റെ അഴിഞ്ഞാട്ടങ്ങളെ അതാതു നടന്‍‌മാര്‍‌ പ്രോത്സാഹിപ്പിചു വിടുന്നുണ്ടോ എന്നൊന്നും അറിഞ്ഞുകൂടാ. എന്തായാലും ഇതവര്‍‌ക്കും ഗുണ‌ം ചെയ്യുമെന്നു തോന്നുന്നില്ല. അവരുടെ പരാക്രമങ്ങള്‍‌ കണ്ടുതന്നെ മനസ്സിലാക്കേണ്ടതുണ്ട്.

2 comments:

Joker said...

ഗൌരവമായ റിവ്യൂ

ആദ്യമെ നന്ദി അറ്രിയിക്കട്ടെ. പക്ഷെ ചിലകാര്യങ്ങള്‍ സൂചിപ്പിക്കാം എന്ന് കരുതുന്നു. വടക്കന്‍ വീരഗാഥയെയൂം പഴശ്ശിരാജയെയും താരത്മ്യം ചെയ്തത് ശരിയയില്ല എന്ന് തോന്നുന്നു. പാണന്‍ മാര്‍ വടക്കന്‍ പാട്ടുകളിലെ കഥാ പാത്രങ്ങളായ ആരോമലും ചന്തുവും എല്ലാം അതില്‍ നിന്നും വ്യത്യസ്ഥമായി ശക്തമായ ഒരു തിരക്കഥയില്‍ അവതരിപ്പിച്ചതായിരുനു വടക്കന്‍ വീര ഗാഥ. വടക്കന്‍ പാട്ടുകളിലെ കഥാ പാത്രങ്ങളെ പിന്നീട്പുനര്‍ നിര്‍മിച്ചപ്പോള്‍ മനോഹരമായ ഒരു ചലചിത്രമായി അത് മാ‍റി. പ്രാചീന കളരി തറവാട്ടില്‍ നടന്ന ചില കുട്റ്റുംബ വഴക്കിനപ്പുറ്രം ചരിത്ര പരമായ മാനമൊന്നും ആ സംഭവത്തിനില്ല.
പക്ഷെ പഴശ്ശിരാജ ഒരു ചരിത്ര സംഭവമണ് താനും. ഈ റ്രിവ്യൂ എഴുതുന്നതിന്‌ മുമ്പും പഴശ്ശിരാജയുടെ ചരിത്രം വായിക്കാന്‍ തോന്നാത്തത് കഷ്ട്റ്റമായിപ്പോയി.

ടിപ്പു സുല്‍ത്താനെ തോല്പിക്കാന്‍ പഴശ്ശി ബ്രിട്ടീഷുകാരോടൊത്തു ചേര്‍ന്നതും എന്നാല്‍ ടിപ്പു മലബാര്‍ വിട്ടതിന് ശേഷം സായിപ്പ് തനി സ്വഭാവം കാണിച്ചു. കരം പിരിക്കാനുള്ള അവകാശം പഴശ്ശിക്ക് നല്‍കാതെ അമ്മാവന് നല്‍കിയതും പഴശ്ശിയെ ചൊട്റ്റിപ്പിച്ചു. സ്വന്തം മണ്ണില്‍ അധിനിവേശം നടത്തിയ വൈദേശികരെ തുരത്താന്‍ പഴശ്ശിയുടെ നേത്യത്തില്‍ പോരാട്ടം ആരംഭിച്ചു. ബ്രിട്ട്റ്റീഷുകാരുടെ സൈനിക ശക്തിമുമ്പില്‍ ഒന്നുമല്ലാതിരുന്ന പഴശ്ശി ഗിരി വര്‍ഗ്ഗക്കാരായ കുറിച്യരോടും മറ്റുമൊപ്പം ഗറില്ലാം മുറയില്‍ പോഒരാടിയപ്പോല്‍ സായിപ്പ് ഭയന്നു. പക്ഷെ സായിപ്പിന്റെ മുഖ മുദ്രയാ ചതി പഴശ്ശിയെയൂം വീഴ്തി. ഇത്രയുമാണല്ലോ ചരിത്രം. പഴശ്ശി പ്രസക്തനും ധീരനുമാകുന്നത് ഈ പറഞ്ഞ ചരിത്രത്തിലെ അവസാന ഭാഗത്ത് മാത്രമാണ്. ഇതു കൊണ്ടായിരിക്കും ചിത്രത്തില്‍ ഈ ഭാഗത്തിന്‌ കൂടുതല്‍ പ്രസക്തി. മുമ്പുള്ള ഭാഗങ്ങള്‍ ഒരു പഴ കേരള നാടുവാഴി തമ്പുരാന്റെ ചരിത്രത്തിന്റെ അപ്പുറം ഒന്നും വരില്ല.

എപ്പോഒഴും ഒരു യോദ്ധാവ് യുദ്ധമുഖത്ത് മരിച്ചു വീഴുമ്പോഴാണ് അയാള്‍ ധീരനാകുന്നത്. ആത്മഹത്യ എന്നും ഭീരുവിന്റെ മുഖച്ചായ തന്നെയാണ്. പഴശ്ശി ആത്മഹത്യ ചെയ്തു എന്നും അതല്ല വെട്റ്റിയേറ്റു വീണും എന്നും രണ്ടും പക്ഷമുണ്ട്റ്റ്.ഏതായാലും സത്യത്തിനും സ്വാതന്ത്യത്തിനും വേണ്ടി ശത്രുവിനാല്‍ വധിക്കപ്പെട്റ്റുന്നതു തന്നെയാണ് ധീരത. അവസാനം വരെ പോരാടുക അതാണ് ആഡ്യത്വം.

വടക്കന്‍ വീര ഗാഥയെയും പഴശ്ശിയെയും താരതമ്യം ചെയ്യുന്നത് അതി സാഹസം തന്നെയായിരിക്കും എന്നതില്‍ സംശയമില്ല.

കേരളത്തിലെ ഫാന്‍സ് പരിഷകളെ കൊണ്ടു നടക്കുന്നത് നമ്മുടെ പ്രിയങ്കരന്മാരായ നടന്‍ മാര്‍ തന്നെയാണ്. മമ്മൂട്ടി ജാഡയുട്റ്റെ കൂട്റ്റെയും ഉണ്ട് കുറെ ഫാന്‍സുകാര്‍. ഇവര്‍ക്ക് തമിഴ് നാട്ടിലെ പോലെ ഇവര്‍ എന്ത് ചവറില്‍ അഭിനയിച്ച്കാലും വിജയിപ്പിച്കു കൊടുക്കുന്ന ചാവേര്‍ ഫാന്‍സിനെ ആണ് ആവശ്യം.

ഒരു ഫാന്‍സ് യോഗത്തില്‍ മമ്മൂട്ട്റ്റി ജാഡ ചോഒദിക്കുന്നുണ്ട്റ്റ് “ നിങ്ങള്‍ എന്ത് കൊണ്ട് എല്ലാ പടങ്ങളും കണ്ട്റ്റ് വിജയിപ്പികുന്നില്ല എന്ന് “ ഇതാണ് കഥ. ഇവരുടെ ചന്തി താങ്ങികളായി നടക്കുന്ന ഫാന്‍സ് ശിങ്കങ്ങളെ കുറിച്ച് ഇതില്‍ കൂടുതല്‍ ഒന്നും പറ്രയാനില്ല.

Rajesh Odayanchal said...

ചിത്രം കണ്ടപ്പോള്‍ മനസ്സിലൂടെ കടന്നുപോയത് കുറിച്ചിട്ടു എന്നേയുള്ളു. ഒരു താരതമ്യത്തിനോ നിരൂപണ ബുദ്ധിയോടെ ചിത്രത്തിനെ സമീപിക്കാനോ ഒന്നും ഞാന്‍‌ ബോധപൂര്‍‌വ്വം ശ്രമിച്ചിട്ടില്ല. താങ്കള്‍‌ വടക്കന്‍‌ വീരഗാഥയെപ്പറ്റി പറഞ്ഞതു ശരിയാണ്, എങ്കിലും ചരിത്രപരമായ പല കാര്യങ്ങളും വടക്കന്‍‌പാട്ടുകള്‍‌ നമുക്കു തരുന്നില്ലെന്നു പറയരുത്.

വടക്കന്‍‌ പാട്ടിലൂടെ പ്രസിദ്ധമായ ആ കഥയെ എം. ടി. തിരുത്തിയതിലൂടെ അതു മറ്റൊരു കഥയായെന്നും ഒരു പക്ഷേ യഥാര്‍‌ത്ഥ വടക്കന്‍‌പാട്ടുകഥയെക്കാളും ഉജ്ജ്വലമായെന്നും ഞാന്‍‌ പറയും. അതെന്തെങ്കിലുമാകട്ടെ, ഈ രണ്ടു ചിത്രങ്ങള്‍‌ തമ്മിലുള്ള താരതമ്യമൊന്നും ഞാനുദ്ദേശിച്ചിരുന്നില്ല. അങ്ങനെ തോന്നിയതില്‍‌ ക്ഷമിക്കുക. വടക്കന്‍‌ വീരഗാഥയെന്ന ചിത്രത്തോടു യാതൊരുവിധത്തിലും ചേര്‍‌ത്തുവായിക്കാന്‍‌ കൊള്ളാവുന്നതല്ല പഴശ്ശിരാജ. ഞാന്‍‌ പറയാന്‍‌ ശ്രമിച്ചത്, പാടിപ്പതിഞ്ഞ പുരാവൃത്തങ്ങളെ (അങ്ങനെ പറയാവുമോ എന്നറിയില്ല) തിരുത്തി എഴുത്തുന്ന എം. ടി. യുടെ മിടുക്കിനെക്കുറിച്ചായിരുന്നു. ആ കഥകളെ ഹൃദയത്തിലേറ്റി ലാളിക്കുന്ന അനേകായിരങ്ങളില്‍‌ അല്പം അലോസരമുണ്ടാക്കുന്നുണ്ട് ഇത്തരം തിരുത്തലുകള്‍‌. പഴശ്ശിരാജ കണ്ടിറങ്ങിയപ്പോള്‍‌ മനസ്സില്‍‌ വല്ലാത്തൊരു വീര്‍‌പ്പുമുട്ടലായിരുന്നു. വേണ്ടായിരുന്നു എന്ന തോന്നല്‍‌.

പഴശ്ശിരജാവിന്റെ കഥ അറിയാതെയല്ല ഞാനത്‌ എഴുതിയത്. പഴശ്ശിക്കെതിരേയുള്ള വിമര്‍‌ശ്ശനങ്ങളെക്കുറിച്ചുമറിയാം. വാക്കുപാലിക്കാത്ത ഇംഗ്ലീഷുകാര്‍‌ക്കെതിരേയുള്ള ഒരു നാട്ടുമാടമ്പിയുടെ ആക്രമണമായും വേണമെങ്കില്‍‌ ആരെങ്കിലും വ്യാഖ്യാനിച്ചുവെന്നും വരാം. മനസ്സിലുണ്ടായ അസ്വസ്ഥതകളെ പങ്കുവെച്ചുവെന്നേ ഉള്ളൂ. ഗൗരവതരമായൊരു വിമര്‍‌ശനമായി കാണരുത്. :)

Post a Comment

ട്വിറ്റർ അപ്‌ഡേറ്റ്സ്

എന്റെ സോഷ്യൽ ബുക്ക്‌മാർക്കുകൾ