Tuesday, August 31, 2010

സൗഹൃദം

പെണ്ണിന്റെ സൗഹൃദം!
ഒരു രാത്രിയില്‍ അവള്‍ വീട്ടിലേക്കു വന്നില്ല;
അതിരാവിലെ എത്തിയ അവളോട് അവന്‍ ചോദിച്ചു "ഇന്നലെ നീഎവിടെ പോയി?"
"ഓ! ഞാനിന്നലെ ഒരു ഫ്രണ്ടിന്റെ വീട്ടില്‍ പോയിരുന്നു - അവിടെ ഉറങ്ങിപ്പോയി!"
അവളുടെ ഏറ്റവും അടുത്ത പത്തു കൂട്ടുകാരെ വിളിച്ചവന്‍ അന്വേഷിച്ചു...
ആര്‍ക്കും അതിനേക്കുറിച്ചറിയില്ലായിരുന്നു...!

ആണിന്റെ സൗഹൃദം!
ഒരു രാത്രിയില്‍ അവന്‍ വീട്ടിലേക്കു വന്നില്ല;
അതിരാവിലെ എത്തിയ അവനോട് അവള്‍ ചോദിച്ചു "ഇന്നലെ രാത്രിയില്‍ എവിടെ പോയി?"
"ഓ! ഞാനിന്നലെ ഒരു ഫ്രണ്ടിന്റെ വീട്ടില്‍ പോയിരുന്നു - അവിടെ ഉറങ്ങിപ്പോയി!"
അവന്റെ ഏറ്റവും അടുത്ത പത്തു കൂട്ടുകാരെ വിളിച്ചവള്‍ അന്വേഷിച്ചു...
പത്തില്‍ എട്ടുപേരും പറഞ്ഞു 'അവനിന്നലെ എന്റെ വീട്ടിലായിരുന്നു' എന്ന്! രണ്ടുപേര്‍ പറഞ്ഞത് 'അവനിപ്പോഴും വീട്ടില്‍ തന്നെ ഉണ്ട് - എണീറ്റിട്ടില്ല' എന്നും!!

Monday, August 2, 2010

ഒരുനാള്‍ വരും

ഞാനും കണ്ടു "ഒരുനാള്‍ വരും" എന്ന ശ്രീനിവാസന്‍ സിനിമ ശിവാജിനഗറില്‍ നിന്നും.
നല്ലൊരു വിഷയമാണ്‌ കൈകാര്യം ചെയ്യുന്നത് എന്ന മേന്മയുണ്ട്. മോഹന്‍ലാലിന്റെ രസകരമായ അഭിനശൈലി ഹരം പകരും. ഒത്തിരി കണ്ടുമടുത്ത ശ്രീനിവാസന്‍ തന്നെയാണിതിലും. വളരേ ലളിതമായാണ്‌ കഥയുടെ പോക്ക്. മോഹന്‍‌ലാലിന്റെ നായികയായി (സിനിമയിലെ നായിക എന്നു പറയാനാവുമോ എന്നറിയില്ല) വന്ന സമീറാ റെഡ്ഡി(?) ഒരു ഗുണവുമില്ല. കടന്നല്‍ കുത്തിയ മുഖവുമായി അവള്‍ അതിലേയും ഇതിലേയും നടക്കുന്നുണ്ട്, അത്രമാത്രം.

ഇടയ്‌ക്കിടയ്ക്ക് ശ്രീനിവാസന്‍ രക്ഷപ്പെടാന്‍ ഒരുക്കുന്ന ചെപ്പടിവിദ്യകളൊക്കെയും കല്ലുകടിയായി; ക്ലൈമാക്സും അങ്ങനെ തന്നെ. പിന്നെ ഒരിടത്തു തുടങ്ങിയ കഥ എവിടേയെങ്കിലും ഒന്നു തീര്‍ക്കണമല്ലോ! കഥഗതിയിലെ കല്ലുകടിയോ ക്ലൈമാക്‌സോ ഈ സിനിമയ്‌ക്കു നോക്കേണ്ടതില്ല എന്നാണ്‌ എന്റെ അഭിപ്രായം. കേരളത്തെ ആകമാനം കാര്‍ന്നു തിന്നുന്ന കൈക്കൂലിയുടെ ഭീകരത നന്നായി തുറന്നുകാട്ടുന്നതില്‍ സിനിമ വിജയിച്ചു. ഒത്തിരി നടന്നിട്ടും കാര്യങ്ങള്‍ സാധിക്കാത്ത കോട്ടയം നസീറിന്റെ കഥാപാത്രം അവസാനം അടിമുതല്‍ മുടിവരെ കൈക്കൂലി കൊടുത്ത് കാര്യങ്ങള്‍ ഭംഗിയായി നടത്തിയെടുക്കുന്നതും പട്ടാളക്കാരനായിരുന്ന നെടുമുടി വേണുവിന്റെ കഥാപാത്രം കൈക്കൂലി കൊടുക്കുന്നത് രാജ്യദ്രോഹമെന്ന പോലെ കുറ്റകരമാണെന്നു പറഞ്ഞ് അവസാനം വീടുവരെ നഷ്‌ടപ്പെട്ട് ആത്മഹത്യ ചെയ്യുന്നതും കൈക്കൂലിയില്‍ കുളിപ്പിച്ചെടുത്ത ശ്രീനിവാസന്റെ കഥാപാത്രവും ഈ ഭീകരതയെ തുറന്നു കാട്ടുന്നതില്‍ വിജയിച്ചു.

ലാലിന്റെ മകളായി അഭിനയിച്ച കുട്ടി ലാളിത്യമുള്ള അഭിനയപാഠവം കൊണ്ട് മികച്ചുനിന്നു. ശ്രീനിവാസന്റെ ഭാര്യയായി വന്ന ദേവയാനിയും നന്നായി. ദേവയാനി ലാലിന്റെ തടിയനെന്നു വിളിച്ചത് അല്പം ചിരിയുണര്‍ത്തി. ശരിക്കും ലാലിന്റെ തടി സിനിമയില്‍ വല്ലാതെ മുഴച്ചു നില്‍ക്കുന്നതായി തോന്നിയിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ ആ അനായാസമായ അഭിനയ ശൈലി അതിനെ മറികടന്നു വിജയം കണ്ടു. നിര്‍മ്മാതാവായ മണിയന്‍പിള്ള രാജുവിന്റെ കഥാപാത്രം ഒരു കോമാളിവേഷം പോലെ തോന്നി. കടുത്ത വില്ലത്തരങ്ങളൊന്നുമില്ല. സിദ്ധിക്കിന്റെ സാന്നിദ്ധ്യം പ്രത്യേകിച്ചൊന്നും ഗുണം ചെയ്തില്ല.

ശ്രീനിവാസന്റെ മകളായി വന്ന കുട്ടി സ്‌ക്കൂളില്‍ നിന്നും പാടുന്ന പാട്ട് നന്നായിട്ടുണ്ട്. ലാലിന്റെ മുന്‍‌കാലജീവിതം സിനിമയില്‍ പലയിടങ്ങളിലായ പറഞ്ഞു പോവുന്നതേ ഉള്ളൂ. എങ്കിലും "സിനിമ കഴിഞ്ഞശേഷം" ഒരു പാട്ടിലൂടെ അതിന്റെ വിഷ്വല്‍‌സ് കാണിച്ചത് ഒരു പുതുമയായി തോന്നി. കറുപ്പിനോടുള്ള ശ്രീനിവാസന്റെ വിദ്ദ്വേഷം ഈ സിനിമയിലുമുണ്ട്.

ഇത്രയൊക്കെയാണെങ്കിലും സിനിമ എനിക്കിഷ്ടപ്പെട്ടു. എന്നുവെച്ച് വീണ്ടും ഒരിക്കല്‍കൂടി ഈ സിനിമ കാണാനൊന്നും (ഫ്രീ ടിക്കറ്റാണെങ്കില്‍ കൂടി) എന്നെ കിട്ടില്ല.

Saturday, July 31, 2010

പ്രവാസിയുടെ ദുഃഖം...

ഇന്നു രാവിലെ:
ഒരു ഇടിയപ്പത്തിന്‌(നൂല്‍‌പ്പുട്ട്) എട്ടു രൂപ; മൂന്നെണ്ണത്തിന്‌ 24 രൂപ!
ഇടിയപ്പത്തിന്റെ default കറി കടലക്കറിയത്രേ!! അതുകൊണ്ട് ചോദിക്കാതെ തന്നെ അതു കൂടെ കിട്ടും; അതിനു 15 രൂപ!!
ഒരു കുഞ്ഞു ഗ്ലാസില്‍ മുക്കാല്‍ ഭാഗം ചായ (കുറ്റം പറയരുതല്ലോ നല്ല രുചിയുള്ള പായസം പോലുള്ള ചായ), അതിന്‌ 7 രൂപ...
ആകെ 24 + 15 + 7 = 46 രൂപ...
50 രൂപ കൊടുത്തപ്പോള്‍ ഹോട്ടലുടമ പറഞ്ഞു ബാക്കി 4 രൂപ ഉച്ചക്കു തരാമെന്ന്...

ഇനി ഉച്ചയ്ക്ക്:
ചോറ്, എന്തൊക്കെയോ പച്ചക്കറികള്‍ കഴുകിയ വെള്ളത്തില്‍ ഉപ്പും പുളിയും ഒഴിച്ച് സാമ്പറെന്നു പേരുമിട്ടൊരു കറി, പറശ്ശിനിക്കടവ് മുത്തപ്പന്റെ പ്രസാദം പോലെ ഒരു പയറു കറി, ഒരു സ്പൂണ്‍ റെഡിമെയ്‌ഡ് അച്ചാര്‍, ഒരു പപ്പടം = 45 രൂപ!!

വൈകുന്നേരം: മൂന്നു ചപ്പാത്തി 24 രൂപ... എന്തോ ഭാഗ്യത്തിന്‌ കൂടെ കിട്ടുന്ന കറിയെന്നു പറയുന്ന സാധനത്തിനു പൈസയില്ല!!

ഇവിടെ ബാഗ്ലൂരില്‍ ഇങ്ങനെയൊക്കെയാണ് :(

Monday, May 3, 2010

രാത്രിമഴ

മനുഷ്യബന്ധങ്ങളുടെ കഥ വളരെ ലോലമായി കലാചാതുരിയോടെ പറഞ്ഞുവെച്ച മനോഹരമായൊരു സിനിമയാണ് രാത്രിമഴ. പി. ചന്ദ്രമതിയുടെ "വെബ്‍സൈറ്റ് " എന്ന കഥയാണ് സിനിമയ്‌ക്കാധാരം‌. സം‌വിധാനം‌ ലെനിന്‍‌ രാജേന്ദ്രന്‍‌. മനോഹരമായൊരു കവിത പോലെ സുന്ദരമാണ് സിനിമയിലെ ഓരോ രം‌ഗവും‌. പ്രമേയത്തിന്റെ പുതുമയും‌ നടീനടന്‍‌മാടെ അഭിനയത്തികവും‌ ഒതുക്കമുള്ള തിരക്കഥയുമാണ് ഈ സിനിമയുടെ മുതല്‍‌ക്കൂട്ട്‌. ലെനിന്‍‌ രാജേന്ദ്രന്റെ പറഞ്ഞുവെച്ച ദൈവത്തിന്റെ വികൃതി, വചനം‌ തുടങ്ങി നിരവധി ചിത്രങ്ങളിലെ ഒരു "ലെനിന്‍‌ രാജേന്ദ്രന്‍‌ ടെച്ച്‌ " ഇവിടേയും‌ ദൃശ്യമാണ്.

നൃത്തത്തെ സ്നേഹിക്കുന്ന രണ്ടുപേര്‍‌ ഹരികൃഷ്‌ണനും‌ മീരയും‌ - ഹരികൃഷ്‌ണനായ്‌ നൃത്തനിപുണനായ വിനീതും‌ മീരയായ്‌ സാക്ഷാന്‍‌ മീരാജാസ്‌മിനും‌ അഭിനയിക്കുന്നു. ഇന്റെര്‍‌നെറ്റിലെ മാട്രിമോണിയല്‍‌ പരസ്യത്തില്‍‌ പിടിച്ചാണു രണ്ടുപേരും‌ പരിചിതരാവുന്നത്‌. അവരുടെ സ്വപ്‌നങ്ങളും‌ ചിന്തകളും‌ ഒന്നാണെന്നവര്‍‌ തിരിച്ചറിയുന്നു. ചാറ്റിം‌ങിലൂടെ അവരൊരു ഗന്ധര്‍‌വലോകം തീര്‍‌ത്തു. നേരിട്ടു കണ്ടിട്ടില്ലെങ്കിലും‌ രണ്ടുപേരും‌ പരസ്പരം‌ പിരിയാനാവത്തവിധം‌ അടുത്തു. ഒരു പ്രതിഭാധനന്റെ കൈയടക്കത്തോടെ പിന്നീടങ്ങോട്ട്‌ ലെനിന്‍‌ രാജേന്ദ്രന്‍‌ പറഞ്ഞുവെക്കുന്നത്‌ മനുഷ്യബന്ധത്തിന്റെ ആഴങ്ങളിലേക്ക്‌ ഊളിയിട്ടുകൊണ്ടുള്ളൊരു ഗവേഷണമാണ്.

നെഗറ്റീവ്‌ വൈബ്രേഷന്‍‌സ്‌ ഒന്നും‌ തന്നെ പ്രേക്ഷകനിലേക്കെത്തിക്കാതെ, അമാനുഷിക കഥാപാത്രങ്ങളുടെ‌ വില്ലത്തരങ്ങളോ ഒന്നും‌ തന്നെ ഇല്ലാതെ വളരെ സുന്ദരമായിത്തന്നെ പറഞ്ഞു തീര്‍‌ക്കുകയാണ്‌ ഈ പ്രണയകഥ. വിനീതിന്റെ നര്‍‌ത്തനചടുലത സിനിമയ്‌ക്കൊരു മുതല്‍‌ക്കൂട്ടുതന്നെയാണ്. അഭിനയത്തിന്റെ കാര്യത്തില്‍‌ എല്ലാവരും‌ ഒന്നിനൊന്നു മെച്ചം‌, നൃത്തവിദ്യാലയം‌ നടത്തുന്ന മോഹിനിയായി ചിത്രാ അയ്യര്‍‌ മിന്നുന്ന പ്രകടനമാണ് കഴ്‌ചവെച്ചത്‌. അഭിനയത്തില്‍‌ തന്റേതായ രീതി എന്നും‌ പുലര്‍‌ത്തിവന്ന ലാലു അലക്സ്, ബാലു എന്ന കഥാപാത്രത്തിലൂടെ മോഹിനിയുടെ ഭര്‍‌ത്താവായി വന്ന്‌ ചിത്രത്തെ മികവുറ്റതാക്കി. എല്ലാ മലയാളികളും‌ കണ്ടിരിക്കേണ്ട മികച്ച ചിത്രമാണ് രാത്രിമഴ.

Monday, April 26, 2010

മാറ്റുവിന്‍‌ ചട്ടങ്ങളേ...

സാധാരണക്കാരന്റെ നെഞ്ചത്തുചവിട്ടിനിന്നുകൊണ്ട്‌ "കേരളത്തില്‍‌" ഇടതുപക്ഷകക്ഷികളുടെ "അഖിലേന്ത്യാ" ഹര്‍‌ത്താല്‍‌ (ഏപ്രില്‍ 27, 2010)‌ ആരം‌ഭിച്ചിരിക്കുന്നു. അവരവരുടെ പാര്‍‌ട്ടിയിലെ മെമ്പര്‍‌മാര്‍‌ മാത്രം‌ പണിമുടക്കി വീട്ടിലിരുന്നാല്‍‌ പോരായിരുന്നോ? എന്തിനു മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍‌ ഇവര്‍‌ കൈകടത്തുന്നു. ജനകീയജനാധിപത്യവിപ്ലവത്തിനു ലെവിയടച്ചു കാത്തിരിക്കുന്ന സഖാക്കളും‌ ഈ കക്ഷികളുടെ പോക്ഷകസം‌ഘടനകളിലെ മെമ്പര്‍‌മാരും‌ ഒക്കെ കൂടുമ്പോള്‍‌ തന്നെ ലക്ഷങ്ങള്‍‌ ആവുമല്ലോ..! അവര്‍‌ അവരുടെ കടകള്‍‌ തുറക്കാതിരിക്കട്ടെ, അവരുടെ വാഹനങ്ങള്‍‌ ഓടിക്കാതിരിക്കട്ടെ, അവരുടെ ബന്ധുക്കള്‍ ദൂരെ‌ മരിച്ചാല്‍‌ പോകാതിരിക്കട്ടെ... മറ്റു പാര്‍‌ട്ടി അനുയായികളുടേയും നിഷ്‌പക്ഷക്കാരുടേയും‌ സ്വാതന്ത്ര്യത്തിനു വിലക്കേര്‍‌പ്പെടുത്താന്‍‌ ഏതു നിയമമാണാവോ ഇവര്‍‌ക്കു കൂട്ടുനി‌ക്കുന്നത്? ഈ കാണിക്കുന്നത്‌ ജനദ്രോഹമാണ്. തികഞ്ഞ കാടത്തമായി മാത്രം‌ കണ്ട്‌, തെരഞ്ഞെടുപ്പുകളില്‍‌‌ ഇത്തരം‌ ജനദ്രോഹികളെ ഒറ്റപ്പെടുത്തുക...!

ആയിരങ്ങളുടെ നഷ്ടങ്ങളല്ലാതെ ഹര്‍‌ത്താല്‍‌ കൊണ്ട്‌ നേട്ടങ്ങളുണ്ടായതായി ഇതു വരെ കേട്ടിട്ടില്ല. പലപ്പോഴും‌ ആക്രമങ്ങളില്‍ പെട്ട്‌ പല ജീവനും‌ കൊഴിഞ്ഞുപോയിട്ടുമുണ്ട്‌; ലക്ഷങ്ങളുടെ പൊതുമുതല്‍‌ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതാണോ സമരാനുകൂലികളുടെ ലക്ഷ്യം? കുഞ്ഞിനേയും‌ കൊണ്ടാശുപത്രിയിലേക്കു പോകുന്ന ഓട്ടോയുടെ ടയറിലെ കാറ്റഴിച്ചുവിട്ടുകൊണ്ടുള്ള വിപ്ലവം‌ കഴിഞ്ഞ പ്രാവശ്യം‌ ഏതോ പത്രത്തില്‍‌ കണ്ടിരുന്നു. അതുകാണിച്ചപ്പോള്‍‌ ഒരു സഖാവുപറഞ്ഞത്‌ അതു കുത്തകബൂര്‍‌ഷ്വാ പത്രമായ മനോരമ സെറ്റിട്ടെടുത്ത നാടകത്തിലെ ഒരു രം‌ഗമെന്നാണ്. സ്വയമൊരു പുകമറയുണ്ടാക്കി പുറത്തുചാടാനാവാതെ കുടുങ്ങിക്കിടക്കുകയാണിവിടെ സഖാക്കള്‍‌.  നേതാക്കളാവട്ടെ വിദേശങ്ങളില്‍‌പോയി പിരിവെടുത്ത കോടികള്‍‌ എങ്ങനെ കേരളത്തിലെത്തിക്കാനുള്ള കുറുക്കുവഴികളാലോചിക്കുകയാവും.

ഇന്നു ബന്ദാചരിക്കുന്ന ഇടതുപക്ഷം‌ അറിയുന്നുണ്ടോ ജീവിതപ്രാരാബ്ദവുമായി അലയേണ്ടിവരുന്ന സാധാരണക്കാരന്റെ നൊമ്പരം? അത്യാസന്നനിലയിലായി ആശുപത്രിയില്‍‌ എത്തേണ്ടവര്‍‌ ഇന്നെന്തുചെയ്യും‌? ഒരു പരീക്ഷ മാറ്റിവെക്കുമ്പോള്‍‌ ഒരു വിദ്യാര്‍‌ത്ഥി അനുഭവിക്കു മാനസിക സമ്മര്‍‌ദ്ദം‌ ഏതു പാര്‍‌ട്ടിക്കാരന്‍‌ സഹിക്കും?. മാറ്റിവെക്കപ്പെടുന്ന വിഹാഹങ്ങളും‌ ആഘോഷങ്ങളും‌ മറ്റും‌, മരണവീടുകളിലും‌ മറ്റും‌ എത്തിച്ചേരാന്‍‌ പറ്റാത്ത ബന്ധുക്കളുടെ ദു:ഖം...

ഇവിടെ, ബാം‌ഗ്ലൂരിലായിട്ടുപോലും‌ കഴിഞ്ഞമൂന്നു വര്‍ഷങ്ങള്‍‌ക്കുള്ളില്‍‌ നാലു പ്രാവശ്യം‌ എനിക്കു പണി കിട്ടിയിട്ടുണ്ട്.  ഒന്നോരണ്ടോ ദിവസത്തെ ലീവിനു വീട്ടില്‍‌പോയി തിരിച്ചുവരാനൊരുങ്ങുമ്പോളായിരിക്കും മിന്നല്‍‌ ഹര്‍‌ത്താലും‌ പണിമുടക്കുമൊക്കെ.

ഇങ്ങനെയാണോ പ്രതിക്ഷേധിക്കേണ്ടത്? ഞങ്ങള്‍‌ പ്രതിക്ഷേധിക്കുന്നു എന്നൊരു ബാഡ്‌ജ്‌ നെഞ്ചിലോ നെറ്റിയിലോ ഒട്ടിച്ചുവെച്ചിവര്‍‌ നാടുനീളെ നടക്കട്ടെ. എത്ര മാന്യമാവുമായിരുന്നു അത്! ലക്ഷക്കണക്കിനുണ്ടല്ലോ അനുയായികള്‍‌, ഓരോ ഏരിയ ഓരോ ലോക്കല്‍‌ കമ്മിറ്റിക്കായി വീതിച്ചുകൊണ്ടുക്കട്ടെ. നമ്മുടെ കോടതികള്‍‌ എന്തുകൊണ്ടിതിനെ നിരോധിക്കുന്നില്ല, വേഷം‌ മാറിവന്ന ബന്ദാണു ഹര്‍‌ത്താലെന്ന്‌ കോടതി അറിഞ്ഞില്ല എന്നുണ്ടോ?.

വാല്‍‌കഷ്‌ണം‌
ഇന്നു നടന്ന ഹര്‍‌ത്താല്‍‌ ദിനപരിപാടികളില്‍‌ ചിലത്‌ ഫോട്ടോകള്‍‌ മനോരമയില്‍‌ നിന്നും‌

കോടതിയും‌ ഹര്‍‌ത്താലും‌
2004 may 24 - നുള്ള ഹൈക്കോടതി ഫുള്‍‌ ബെഞ്ചിന്റെ ഉത്തരവുപ്രകാരം‌ ഹര്‍‌ത്താലില്‍‌ ജനജീവിതം‌ സ്തം‌ഭിപ്പിക്കതിരിക്കാന്‍‌ സര്‍‌ക്കാരിനു ബാധ്യതയുണ്ട്‌. വേണ്ടിവന്നാല്‍‌ പട്ടാളത്തെവരെ ഇറക്കി ക്രമസമാധനം‌ നിലനിര്‍‌ത്തണമെന്നു കോടതി പറയുന്നു.

കോടതി പറഞ്ഞ ചില കാര്യങ്ങള്‍‌
  • ഹര്‍‌ത്താലില്‍‌ ഭരണഘടനാ സ്തം‌ഭനവും‌ മൗലികാവകാശലംഘനവും ഉണ്ടാകുന്നില്ലെന്ന്‌ ഉറപ്പു വരുത്തണം‌. ക്രമസമാധാനപാലനത്തിന്‌ ഫലപ്രദമായ നടപടി എടുത്തില്ലെങ്കില്‍‌ ജില്ലാഭരണകൂടത്തിനും‌ പൊലീസ്‌ അധികാരികള്‍‌ക്കുമെതിരെ സര്‍‌ക്കാര്‍‌ നടപടി എടുക്കണം‌.
  • ഹര്‍ത്താലാഹ്വാനം‌ നല്‍‌കുന്നവര്‍‌ ആരേയും‌ നിര്‍‌ബന്ധിക്കരുതെന്ന്‌ അണികള്‍‌ക്കു നിര്‍‌ദ്ദേശം‌ നല്‍‌കണം‌.
  • പൊതു-സ്വകാര്യസ്വത്തിനുണ്ടാവുന്ന നാശനഷ്‌ടങ്ങള്‍‌ ഈടാക്കുന്നതു സംബന്ധിച്ച വിശദാം‌ശങ്ങള്‍‌ സര്‍‌ക്കാര്‍‌ പ്രസിദ്ധീകരിക്കണം‌. സ്വകാര്യവ്യക്തികളുടെ ജീവനും‌ സ്വത്തിനും‌ അപകടമുണ്ടായാല്‍‌ സര്‍‌ക്കാര്‍‌ ഉടനടി നഷ്‌ടപരിഹാരം‌ കൊടുക്കണം‌. അതു കാരണക്കാരില്‍‌ നിന്നും‌, പാര്‍‌ട്ടി/സം‌ഘടനകളില്‍‌ നിന്നും‌ ഈടാക്കണം‌.
  • ഹര്‍‌ത്താല്‍‌ ദിവസം‌ ജനങ്ങള്‍‌ക്കു ഭയാശങ്ക കൂടാതെ ഇറങ്ങിനടക്കാനും‌ വാഹനമോടിക്കാനും‌ സാഹചര്യമൊരുക്കണം‌. പൊതുഗതാഗതം‌ തടസപ്പെടില്ലെന്നുറപ്പു വരുത്തണം‌.
  • അതിക്രമം‌ കാണിക്കുന്നവര്‍‌ക്കെതിരേയും‌ അതിനു പ്രേരിപ്പിക്കുന്നവര്‍‌ക്കെതിരേയും‌ ക്രിമിനല്‍‌ കേസ്സെടുക്കണം.

Friday, April 23, 2010

വോട്ടുചെയ്യുന്നതിനുമുമ്പ്‌ ഒരു നിമിഷം!

തെരഞ്ഞെടുപ്പ്‌ അടുക്കാറായി. പരസ്പരം‌ തെറി വിളിച്ചും‌ വിഴുപ്പലക്കിയും‌ അവര്‍‌ വീണ്ടും‌ നമ്മുടെ മുമ്പിലേക്കു വരും - ഒരു നാണവുമില്ലാതെ. നാടു ഭരിക്കാനായി നമ്മള്‍‌ തെരഞ്ഞെടുത്തു വിടുന്നവര്‍‌, ഭരണം‌ കിട്ടുമ്പോള്‍‌ നമ്മളെ നോക്കി പല്ലിളിച്ചു കാണിക്കുന്നു. വാചകകോലാഹലങ്ങള്‍‌ നടത്തിയും‌ പൊതുമുതല്‍‌ കൊള്ളയടിച്ചും‌ വാര്‍‌ത്തകളില്‍‌ നിറഞ്ഞു നിന്ന്‌ നമ്മെ നോക്കി പരിഹസിക്കുന്നു. എന്തൊക്കെയായാലും‌ നമ്മള്‍‌ക്കൊരു കൂട്ടരെ തെരഞ്ഞെടുത്തേ പറ്റു. അഞ്ചുവര്‍ഷം‌ മാര്‍‌ക്സിസ്റ്റു ഭരിച്ചു; ഇനി കോണ്‍‌ഗ്രസ്‌ - ഇതാണു പണ്ടു മുതലേയുള്ള നമ്മുടെ ചിന്ത. ആരെ തെരഞ്ഞെടുത്താലും‌ കാര്യമായ മാറ്റങ്ങളൊന്നും‌ നടക്കുന്നില്ലെന്നുള്ളതു മറ്റൊരു സത്യം‌. കൈക്കൂലിയിലും‌ അഴിമതിയിലും‌ മുങ്ങിക്കുളിച്ച ഉദ്യോഗസ്ഥവൃന്ദവും‌ അതിനു വളം‌ വെച്ചുകൊടുക്കുന്ന രാഷ്‌ട്രീയക്കാരുമൊക്കെ ചേര്‍‌ന്നു നടക്കുന്ന ഒരു പൊറാട്ടുനാടകം‌ മാത്രമാവുന്നു നമ്മുടെ ഭരണം‌. നമ്മളാരെ കുറ്റപ്പെടുത്തും?  ശുദ്ധഗതിക്കാരായ നേതാക്കളുടെ എണ്ണം‌ വിരലിലെണ്ണാവുന്നതു മാത്രമായി ചുരുങ്ങുന്നു. ഒരു വി. എസ്‌. അച്യുതാനന്ദനോ ഒരു എ.കെ. ആന്റണിയോ മാത്രം‌ പോരാ നമുക്ക്. അതുപോലെ സത്യസന്ധരായ ഒരുകൂട്ടം‌ ആള്‍‌ക്കാര്‍‌ വേണം‌. അതിനി സാധ്യമാവുമെന്നു തോന്നുന്നില്ല.

ഒത്തിരി രാഷ്ട്രീയപ്പാര്‍‌ട്ടികള്‍‌ നമുക്കുണ്ട്. ജാതിയുടേയും‌ മതത്തിന്റേയും‌ പേരില്‍‌ അവര്‍‌ സം‌ഘടിക്കുന്നു. തങ്ങളുടെ ജനസം‌ഖ്യയുടെ എണ്ണം‌ പറഞ്ഞവര്‍‌ അധികാരം‌ പിടിച്ചു വാങ്ങുന്നു. ഞങ്ങളുടെ പ്രമാണങ്ങളെ ചോദ്യം‌ ചെയ്യാന്‍‌ ഗവണ്‍‌മെന്റിന്‌ അധികാരമില്ല എന്നുവരെ പറഞ്ഞുവെക്കുന്നു ചിലര്‍‌. കേരളത്തെയും ഇന്ത്യയെയും സംശുദ്ധമാക്കാന്‍ ആദ്യമായി വേണ്ടത് നിലവാരമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളെ പുറത്താകുക എന്നതാണ്. അത് നാം തന്നെ ചെയ്യണം. അതിനുള്ള അധികാരവും നമുക്കുണ്ട്. നമ്മള്‍ക്കെ ഉള്ളൂ
മുന്നണി നോക്കി വോട്ട് ചെയാതെ പകുതി സീറ്റിലെങ്കിലും മല്‍സരിക്കുന്ന പാര്‍ട്ടികള്‍ക്ക് മാത്രമ്മേ ഇപ്രാവശ്യം വോട്ട് ചെയ്യൂ എന്ന് വെറും 10 ശതമാനം പേര്‍ തീരുമാനിച്ചാല്‍ എല്ലാ രാഷ്ട്രീയ കുതിരകച്ചവടങ്ങളും നമുക്കവസാനിപ്പിക്കാം.

ഭൂരിപക്ഷം കിട്ടിയ പാര്‍ട്ടിയാണു ഭരിക്കുക എന്നു പറയാറുണ്ട്. ഭൂരിപക്ഷം‌ എന്നത്‌ വോട്ടു ചെയ്ത സം‌ഖ്യയുടെ ഭൂരിപക്ഷമാണ്. ലോകത്തിലെ മൊത്തം‌ മലയാളികളുടെ എണ്ണവുമായി തട്ടിച്ചു നോക്കുമ്പോള്‍‌ ആകെ വോട്ടുചെയ്യുന്നവര്‍‌ തന്നെ അമ്പതുശതമാനത്തിനു താഴെയാണത്രേ. വോട്ടു ചെയ്യുന്നവരേക്കാള്‍‌ വോട്ടു ചെയ്യാത്തവരാണു കൂടുതല്‍‌! അങ്ങനെയുള്ള ആ ന്യൂനപക്ഷത്തില്‍‌ തന്നെ കമ്യൂണിസ്റ്റായും‌ കോണ്‍‌ഗ്രസ്സായും‌ ബിജെപിയായും‌ കൃസ്ത്യന്‍‌ കോണ്‍‌ഗ്രസ്സുകളായും‌ ഒക്കെ ചിതറിത്തിരിഞ്ഞു പോയവരിലെ ഭൂരിപക്ഷമാണു ഭരിക്കുക...!! ഇതാണോ ശരിക്കും‌ ഭൂരിപക്ഷം?


അങ്ങനെ കിട്ടുന്ന അധികാരത്തിലേക്കൊന്നു കേറിയിരിക്കാന്‍‌, മന്ത്രിസഭയുണ്ടാക്കാന്‍ ഒന്നോ രണ്ടോ എംപിമാരുടെയോ എമെല്ലെമാരുടെയോ ആവശ്യം വന്നാല്‍ അവരുടെ വില കോടികളാണെന്നു കഴിഞ്ഞ പ്രാവശ്യം‌ പത്രമാധ്യമങ്ങളിലൂടെ നാം‌ കണ്ടതാണ്. കോടികള്‍‌ അട്ടിയട്ടിയായി വാങ്ങിച്ച ആ നേതാക്കള്‍‌ക്കെന്തു സം‌ഭവിച്ചു? അവരെ ജയിലടച്ചോ? അയോഗ്യരാക്കിയോ? മറ്റുകഷിക്കാര്‍‌ അതിനെതിരെ പ്രതികരിച്ചോ? ഒന്നുമില്ല... അവരാരും‌ പ്രതികരിക്കില്ല, കാരണം‌ നാളെ അവര്‍‌ക്കും‌ ഇതൊക്കെ നടത്താനുള്ളതാണ്.

പലപ്പോഴും‌ ആര്‍‌ക്കെങ്കിലും‌ വോട്ടുചെയ്യാന്‍‌ നമ്മള്‍‌ നിര്‍‌ബന്ധിതരാവുകയാണ്. മറ്റൊരു സം‌വിധാനം‌ അതിലില്ലാത്തതുകോണ്ടോ എന്തോ? നില്‍‌ക്കുന്ന ഒരു സ്ഥാനാര്‍‌ത്ഥിയേയും‌ വിശ്വാസമില്ലെങ്കില്‍‌ നമുക്കെന്തു ചെയ്യാനാവും? വോട്ടു ചെയ്യാതിരിക്കുക! വോട്ടു ചെയ്യാതിരിക്കുക എന്നതു ഭരണഘടനാ ലം‌ഘനമെന്നും‌ പറഞ്ഞ് ഒരു കുട്ടിസഖാവ്‌ എന്നോട് പണ്ട് ഗുസ്തിക്കു വന്നിരുന്നു. അതിനെപ്പറ്റിയൊന്നും‌ കാര്യമായ അറിവില്ലാത്ത ഞാന്‍‌ അന്നു മിണ്ടാതിരുന്നു. എന്നിട്ടും‌ പക്ഷേ വോട്ടു ചെയ്യാന്‍‌ പോയില്ല. അതു കഴിഞ്ഞ്‌ ഒരു സുഹൃത്തു വഴികാട്ടിയതനുസരിച്ച്‌ ഗൂഗിളില്‍‌ നിന്നും‌ എനിക്ക്‌ THE CONDUCT OF ELECTIONS RULES, 1961 എന്നൊരു സംഭവം‌ കിട്ടുകയുണ്ടായി. അതില്‍‌ റൂള്‍‌ നമ്പര്‍‌ 49-O -ല്‍‌ പറയുന്നതു നോക്കുക [ ആ പേജ്‌ തുറന്നിട്ട്‌ ctrl + f press ചെയ്തിട്ട്‌ 49-O എന്ന നമ്പര്‍‌ സേര്‍‌ച്ചു ചെയ്താല്‍‌ കിട്ടും]:

Elector deciding not to vote.-If an elector, after his electoral roll number has been duly entered in the register of voters in Form-17A and has put his signature or thumb impression thereon as required under sub-rule (1) of rule 49L, decided not to record his vote, a remark to this effect shall be made against the said entry in Form 17A by the presiding officer and the signature or thumb impression of the elector shall be obtained against such remark.

അതായത്‌ നമ്മുടെ വോട്ട്‌ പാഴായി പോകുന്നില്ല; ഭരണഘടനയ്ക്കെതിരുമാവുന്നില്ല. നമുക്കിഷ്ടമില്ലാത്ത ഈ സ്ഥാനാര്‍‌ത്ഥികള്‍‌ക്കെതിരായി നമ്മള്‍‌ വോട്ടുചെയ്യുന്നു. ഇതിനായി ചെയ്യേണ്ടത്‌ പ്രിസൈഡിം‌ങ്‌ ഓഫീസറോട്‌ ഫോം‌ 49-O വാങ്ങിച്ചു ഫില്‍‌ ചെയ്യുക എന്നതു മാത്രമാണ്. രഷ്ട്രീയ കോമരങ്ങള്‍‌ ഉറഞ്ഞാടുന്ന കണ്ണൂരൊന്നും‌ പോയി ചെയ്തേക്കരുതു കേട്ടോ; തലയില്ലാതെ കാണാന്‍‌ ഒരു ഭംഗിയും‌ ഉണ്ടാവില്ല :)

രാഷ്ട്രീയ പാര്‍‌ടികള്‍‌ക്കതീതമായി ചിന്തിച്ചുതിടങ്ങിയ ഒരു തലമുറ വളര്‍‌ന്നു വരുന്നുണ്ട്. പാര്‍‌ട്ടികള്‍‌ നന്നാവും‌ എന്നൊരു പ്രതീക്ഷ ഇനി വേണ്ട. അതുകൊണ്ടുതന്നെ ആ തലമുറയുടെ വിശ്വാസം‌ പിടിച്ചെടുക്കാന്‍‌ ഉതകുന്ന ഒരു ബദല്‍‌ സം‌വിധാനം‌ ഉടന്‍‌ ശക്തി പ്രാപിച്ചേ മതിയാവൂ. ഇല്ലെങ്കില്‍‌ ഒന്നും‌ ചെയ്യാനില്ലാത്ത ആ തലമുറ തീവ്രവാദപ്രവര്‍‌ത്തകരുടെ വലയിലോ സിനിമാ നടന്‍‌മാര്‍‌ക്കു ജയ്‌ വിളിച്ചോ ഐ.പി.എല്‍‌ മോഡീശ്വരന്‍‌മാര്‍‌ക്ക്‌ സിന്താബാദുവിളിച്ചോ ഒന്നിനും‌ കൊള്ളാതെ ഒടുങ്ങും‌.

യുവജനപ്രസ്ഥാനങ്ങളെയൊക്കെ ഓരോ പാര്‍‌ട്ടിക്കാര്‍‌ വിഴുങ്ങിയപ്പോള്‍‌ ഇല്ലാതായത്‌ ചിന്താശേഷിയുള്ള ഒരു തലമുറയെയാണ്. കൈയില്‍‌ നിറയെ പണവും‌ കോര്‍‌പ്പറേറ്റ്‌ വിദ്യാഭ്യാസവും‌ ഒക്കെയുണ്ടെങ്കിലും‌ പലര്‍‌ക്കും‌ മാനുഷികത നഷ്ടപ്പെട്ടിരിക്കുന്നു. നമ്മുടെ ഭരണസം‌വിധാനത്തില്‍‌ ഇതിനൊക്കെയൊരു പരിഹാരം‌ തേടുകയെന്നത്‌ മണ്ടത്തരമാണ്. എന്റെ ആശങ്കകളില്‍‌ കഴമ്പുണ്ടോ? നിങ്ങളെന്തു പറയുന്നു?

Monday, March 29, 2010

വിക്കിപ്രവർത്തകരുടെ സംഗമം

SocialTwist Tell-a-Friend
വിക്കിപ്രവർത്തകരുടെ സംഗമം
Wikipedia - Malayalam
കമ്പ്യൂട്ടറുമായി ബന്ധപ്പെട്ടു പ്രവര്‍‌ത്തിക്കുന്നവരില്‍‌ വിക്കിപീഡിയെ കുറിച്ചറിയാത്തവരുണ്ടായിരിക്കില്ല. എന്തിനെങ്കിലും‌ വേണ്ടി സേര്‍‌ച്ചു ചെയ്താല്‍‌ പലപ്പോഴും‌ വിക്കിപീഡിയയില്‍‌ എത്തിച്ചേരുകയാണു പതിവ്‌. അവിടെ നിങ്ങളെ കാത്തിരിക്കുന്ന information-ന്റെ വിപുലമായ വിന്യാസം‌ കണ്ട്‌ അല്പമൊന്ന്‌ അന്ധാളിച്ചേക്കാം‌! ആരാണിതൊക്കെ കൊടുത്തത്? എവിടെയാണിതിന്റെ ഉറവിടം? ഇങ്ങനെ ഒത്തിരി ചോദ്യങ്ങള്‍‌ മനസ്സിലുദിച്ചു വന്നേക്കാം.. എന്നാല്‍‌ മലയാളത്തിലും‌ ഇതുപോലെ ഒരു വിക്കിപീഡിയ ഉണ്ടെന്നുള്ള കാര്യം‌ പലര്‍‌ക്കും‌ അറിയില്ല.

മലയാളം വിക്കിപീഡിയയെയും സഹോദര സംരംഭങ്ങളേയും ബാംഗ്ലൂരിലെ മലയാളികൾക്കു് പരിചയെപ്പെടുത്തുക എന്ന ഉദ്ദേശത്തോടു് കൂടി 2010 മാർച്ച് 21 ആം തീയതി ബാം‌ഗ്ലൂരില്‍‌ വെച്ച്‌ ഒരു വിക്കിപഠനശിബിരം നടത്തുകയുണ്ടായി. പ്രസ്തുത വിക്കി ശിബിരത്തിന്റെ ലിങ്ക് ഇവിടെ കൊടുത്തിരിക്കുന്നു.

* മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുക,
* എങ്ങനെയാണു് വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക?
* മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം?
തുടങ്ങി പല കാര്യങ്ങളും അവിടെ വച്ചു് മലയാളം വിക്കിപീഡിയയെ കുറിച്ച് അറിയാനാഗ്രഹിക്കുന്ന പുതുമുഖങ്ങൾക്കു് പരിചയപ്പെടുത്തി. അന്നവിടെ പരിചയപ്പെടുത്തിയതും ചര്‍‌ച്ച ചെയതതും ആയ കാര്യങ്ങൾ‌ പ്രിന്റെടുത്തു പരിപാടിക്കു് വന്നവർക്കു് നല്‍‌കുകയുണ്ടായി. ആ പ്രമാണത്തിൽ ഉണ്ടായിരുന്ന ഉള്ളടക്കം നിങ്ങളുടെ അറിവിലേക്കായി താഴെ കൊടുക്കുന്നു.

ഇതോടൊപ്പം തന്നെ വേരൊരു പ്രധാന കാര്യം കൂടെ പറഞ്ഞോട്ടെ. ഈ വരുന്ന വിഷു കഴിഞ്ഞുള്ള 17 ആം‌ തീയതി (2010 ഏപ്രിൽ 17നു്) വിക്കിമീഡിയ ഫൗണ്ടേഷന്റെ മലയാളം വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കുന്ന വിക്കിപ്രവർത്തകരുടെ സംഗമം എറണാകുളത്തെ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻ‌സസ്, കളമശ്ശേരിയിൽ വെച്ചു് നടത്തുന്നു. മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള എല്ലാ മലയാളികളേയും പ്രസ്തുത സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഈ പരിപാടിയെ കുറിച്ച്‌ വിശദമായിട്ട് ഇവിടെ കൊടുത്തിട്ടുണ്ട്‌. വായിച്ചു നോക്കുമല്ലോ. എന്തെങ്കിലും‌ സം‌ശയമുണ്ടെങ്കിൽ‌ യാതൊരു മടിയും‌ കൂടാതെ ചോദിക്കണമെന്ന്‌ അഭ്യര്‍‌ത്ഥിക്കുന്നു.

മലയാളം‌ വിക്കിസംരംഭങ്ങളെ പരിചയപ്പെടുന്നതിന്‌ താഴെ കാണുന്ന ഉള്ളടക്കം നിങ്ങളെ സഹായിക്കും. മലയാളത്തെ സ്നേഹിക്കുന്ന എല്ലാവരും‌ ഇതു വായിച്ചു നോക്കാനും സംശങ്ങൾ ചോദിക്കാനും അഭ്യർത്ഥിക്കുന്നു.
1. എന്താണ് വിക്കിപീഡിയ?
Wikipedia - Malayalam
അനേകം എഴുത്തുകാരുടേയും വായനക്കാരുടേയും സഹകരണത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സ്വതന്ത്രവും സൗജന്യവുമായ ഓൺലൈൻ സർവ്വവിജ്ഞാനകോശം ആണ്‌ വിക്കിപീഡിയ. അനേകം എഴുത്തുകാരുടെ അറിവും പ്രയത്നവും വിക്കിപീഡിയയിലെ ഓരോ ലേഖനത്തിനു പിന്നിലുണ്ട്. ഏറ്റവും വലിയ വിക്കിപീഡിയ ഇംഗ്ലീഷിലാണ് ( http://en.wikipedia.org/). ഇംഗ്ലീഷ് വിക്കിപീഡിയയില്‍ നിലവില്‍ 32 ലക്ഷത്തില്‍പ്പരം ലേഖനങ്ങളുണ്ട്. മലയാളം വിക്കിപീഡിയ (http://ml.wikipedia.org) വികസിച്ചുവരുന്നതെയുള്ളൂ. നിലവിൽ 12,000 ത്തോളം ലേഖനങ്ങളാണു് മലയാളം വിക്കിപീഡിയയിലുള്ളത്.

2. എന്തിനാണു് വിക്കിപീഡിയയിൽ ലെഖനം എഴുതേണ്ടതു്? എനിക്കു് അതു് കൊണ്ടു് എന്തു് പ്രയോജനം ലഭിയ്ക്കും?
നമുക്കോരോരുത്തർക്കും ഇന്ന് ലഭിച്ചിരിക്കുന്ന അല്ലെങ്കിൽ ലഭിച്ചു് കൊണ്ടിരിക്കുന്ന അറിവുകൾ പലരിൽനിന്ന്, പലസ്ഥലങ്ങളിൽ നിന്ന്, പലപ്പോഴായി പകർന്നു് കിട്ടിയിട്ടുള്ളതാണ്. അത് മറ്റുള്ളവർക്കു് കൂടി പ്രയോജനമാകുന്ന രീതിയിൽ പകർന്നു് നൽകാൻ, സൂക്ഷിച്ചുവയ്ക്കുവാന്‍ ഒരു സാമൂഹിക വ്യവസ്ഥിതിയിൽ നമുക്കോരോരുത്തര്‍ക്കും കടമയുണ്ട്.

രേഖപ്പെടുത്താതു് മൂലം നഷ്ടമായിപ്പോയ നിരവധി അറിവുകളുണ്ടു്. നമുക്കു് ലഭിച്ച അറിവുകൾ വിക്കിപീഡിയയിൽ കൂടിയും മറ്റു് വിക്കി സംരംഭങ്ങളിൽ കൂടിയും പങ്കു് വെക്കുന്നതിലൂടെ നമ്മൾ നമ്മുടെ ഭാവി തലമുറയ്ക്കായി ഒരു സേവനം ആണു് ചെയ്യുന്നതു്.

സൗജന്യമായി വിജ്ഞാനം പകർന്നു് നല്‍കുന്നതിലൂടെ ലഭിക്കുന്ന ആത്മസംതൃപ്തിയാണു് വിക്കിയന്മാർക്ക് ഇത്തരം പൊതുസേവനത്തിലൂടെ ലഭിക്കുക. അതോടൊപ്പം അറിവു് പങ്കു് വെക്കുന്നതിലൂടെ അതു് വർദ്ധിക്കുന്നു എന്ന പഴംചൊല്ലു് നിത്യജീവിതത്തിൽ പ്രാവർത്തികമാകുന്നതും കാണാനാകും.

ഓർക്കുക, ഇതുപോലെ പല സുമനസ്സുകൾ വിചാരിച്ചതിന്റെ ഫലമാണ് നാമിന്നു് ആർജ്ജിച്ചിരിക്കുന്ന അറിവുകളൊക്കെയും.

വിക്കിപീഡിയപോലുള്ള സംരഭങ്ങളിൽ ലേഖനം എഴുതുന്നതിലൂടെ നമ്മുടെ അറിവ് വര്‍ദ്ധിക്കുകയും ആ അറിവ് വിക്കിപീഡിയ്ക്കു പുറത്തുള്ളവരേക്കാൾ ഏറ്റവും പുതുതായി ഇരിക്കുകയും ചെയൂന്ന പ്രതിഭാസമാണു് വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കുന്നതിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം എന്നു പരിചയസമ്പന്നരായ വിക്കിയന്മാർ എല്ലാം തന്നെ സമ്മതിക്കുന്നുണ്ടു്. കാരണം നാം സ്വന്തമായി ഒരു ലേഖനം എഴുതുമ്പോൾ അതിന്റെ ആധികാരികത ഉറപ്പാക്കാനായി അത് സ്വയം പഠിക്കും എന്നതു് തന്നെ.

3. വിക്കിപീഡിയയില്‍ ലേഖനം എഴുതുന്നതിന് ആ വിഷയത്തില്‍ നല്ല അറിവുണ്ടാവേണ്ടേ? അതില്ലാത്തവര്‍ എന്തുചെയ്യും?

വിക്കിപീഡിയയിൽ നിന്ന് ആളുകളെ അകറ്റി നിര്‍ത്തുന്ന ഒരു പ്രധാന തെറ്റിദ്ധാരണയാണ് ഇത്. വിക്കിപീഡിയയില്‍ ലേഖനം എഴുതുവാന്‍ നിങ്ങള്‍ക്ക് ആ വിഷയത്തില്‍ അഗാധപാണ്ഡിത്യം ഉണ്ടാവേണ്ടതില്ല. വിക്കിപീഡിയയിലെ ഒരു ലേഖനവും ഒരാൾ മാത്രം എഴുതിതീര്‍ത്തതുമല്ല. പല മേഖലയിലുള്ളവർ, പലരാജ്യങ്ങളിൽ താമസിക്കുന്നവർ, ഇന്റര്‍നെറ്റ് എന്ന മാധ്യമത്തിലൂടെ കൂട്ടായി എഴുതിതീര്‍ത്തവയാണ് ഇതിലെ ഓരോ ലേഖനങ്ങളും.

തിരുവനന്തപുരത്തെ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥി ഇലക്ട്രിക് ബള്‍ബ് എന്ന ഒരു ലേഖനം വിക്കിപീഡിയയില്‍ എഴുതുവാന്‍ തുടങ്ങുന്നു എന്നു സങ്കല്പിക്കൂ. അവന്റെ അറിവിന്റെ പരിധിയില്‍നിന്നുകൊണ്ട് ഇലക്ട്രിക് ബള്‍ബ് എന്താണ് ചെയ്യുന്നതെന്നതിന്റെ ഒരു അടിസ്ഥാന വിവരണം മാത്രം ഒരു പാരഗ്രാഫിൽ എഴുതുകയാണ് അവന്‍ ചെയ്തത്. കുറേ ദിവസം കഴിഞ്ഞ് മദ്രാസില്‍ നിന്നും ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആ ലേഖനം അല്പം കൂടി വിപുലപ്പെടുത്തി ബള്‍ബിന്റെ പ്രവര്‍ത്തന തത്വങ്ങളും, അതിന്റെ രേഖാ ചിത്രങ്ങളും അതേ ലേഖനത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു എന്നിരിക്കട്ടെ. തുടര്‍ന്ന് അമേരിക്കയില്‍ ജോലി ചെയ്യുന്ന മലയാളിയായ ഒരു ഇലക്ട്രിക്കൽ എഞ്ചിനീയർ ഈ ലേഖനം കാണാനിടയാവുകയും, പലവിധ ബള്‍ബുകളെ കുറിച്ച് കുറച്ചുകൂടി ആധികാരികമായതും, സാങ്കേതിക വിജ്ഞാനം പകരുന്നതുമായ മറ്റുകാര്യങ്ങള്‍കൂടി ആ ലേഖനത്തിൽ ചേര്‍ക്കുന്നു എന്നും വിചാരിക്കുക. ഇങ്ങനെ അവസാനം ഇലക്ട്രിക് ബള്‍ബിനെപ്പറ്റിയുള്ള ആ ലേഖനം വിജ്ഞാനപ്രദമായ ഒരു നല്ല ലേഖനമായി മാറുന്നു. പലതുള്ളി പെരുവെള്ളം! ഇതുതന്നെയാണ് വിക്കിപീഡിയയിലേ ഓരോ ലേഖനത്തിനു പിന്നിലും ഉള്ള തത്വം. ഇതില്‍ ഭാഗഭാക്കാവാന്‍ നിങ്ങള്‍ക്കും സാധിക്കും എന്നു് മനസ്സിലായില്ലേ. പുതിയ ലേഖനങ്ങൾ തുടങ്ങിയും നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തിയും നിങ്ങൾക്കു് ഈ സംരംഭത്തിന്റെ ഭാഗമാകാം.

4. മലയാളം വിക്കിസംരംഭങ്ങളുടെ പ്രസക്തി എന്തു്?

വിവരങ്ങൾ സ്വതന്ത്രമാക്കുക, അതു് എല്ലാവരുമായി പങ്കുവെക്കുക, എന്നതൊക്കെതാണ് വിക്കിപീഡിയ ഉൾപ്പെടുന്ന മീഡിയാവിക്കി സംരംഭങ്ങളുടെ പ്രവർത്തനലക്ഷ്യമെങ്കിൽ, അതോടൊപ്പം, ശുഷ്കമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ഭാഷയുടെ ജീവൻ നിലനിർത്തുകയും, ഓൺ‌ലൈനിൽ മലയാളത്തിന്റെ സാന്നിദ്ധ്യം സജീവമാക്കി നിർത്തുക എന്നതുകൂടിയാണ് മലയാളം വിക്കിമീഡിയ സംരംഭങ്ങളുടെ ലക്ഷ്യം.

നമ്മുടെ സ്കൂളുകളിലെ പഠനസമ്പ്രദായം വിദ്യാർത്ഥികേന്ദ്രീകൃതമാകുന്ന ഇക്കാലത്ത് പാഠപ്പുസ്തകത്തിനപ്പുറമുള്ള വിവരശേഖരണം പ്രധാനമാണല്ലോ. സ്കൂളുകളിൽ വീടുകളിലും ഇന്റർനെറ്റ് ഉപയോഗം വർദ്ധിച്ചുവരുന്നതിനാൽ കുട്ടികൾക്ക് മലയാളം വിക്കിപീഡിയ അടക്കമുള്ള വിവിധ വിക്കിസംരംഭങ്ങൾ പ്രയോജനപ്പെടുത്താ‍നുള്ള അവസരമുണ്ട്. ചരിത്രം, ഭൂമിശാ‍സ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയ മേഖലകളിൽ മലയാളം വിക്കിപീഡിയയിലുള്ള ലേഖനങ്ങൾ വിജ്ഞാനപ്രദമാണ്. പകർപ്പവകാശമുക്തമായ ധാരാളം കൃതികൾ മലയാളം വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണു്. ഏതൊരു വൈജ്ഞാനിക വിഷയത്തെ കുറിച്ചും സ്വന്തമായി വിക്കിപുസ്തകങ്ങൾ രചിക്കാൻ വിക്കിപാഠശാല അവസരം നൽകുന്നു. ബഹുഭാഷ നിഘണ്ടുമായ വിക്കിനിഘണ്ടുവിലൂടെ വിവിധഭാഷകളിലുള്ള വാക്കുകളുടെ മലയാളമർത്ഥം അറിയാം. ഈ മലയാളം വിക്കിസംരംഭങ്ങളിൽ കൂടെ അറിവു് നേടുക എന്നതിനൊപ്പം തന്നെ നിങ്ങൾക്കുള്ള അറിവു് മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള അവസരം കൂടി ലഭ്യമാണു്.

5. മലയാളം വിക്കിപീഡിയയുടെ ലഘു ചരിത്രം തരാമോ?

2002 ഡിസംബർ 21-നു് അമേരിക്കന്‍ സര്‍വ്വകലാശാലയിൽ ഗവേഷണ വിദ്യാര്‍ത്ഥിയായയിരുന്ന തിരുവനന്തപുരം സ്വദേശിയായ ശ്രീ. വിനോദ് മേനോന്‍ എം. പി യാണ് മലയാളം വിക്കിപീഡിയക്കു (http://ml.wikipedia.org/) തുടക്കം ഇട്ടതു്. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ രണ്ട് വര്‍ഷത്തോളം മലയാളം വിക്കിയെ സജീവമായി വിലനിര്‍ത്താൻ പ്രയത്നിച്ചതും. കുറേ കാലത്തോളം അദ്ദേഹം ഒറ്റക്കായിരുന്നു ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നത്. മലയാളം വിക്കിപീഡിയയുടെ ആരംഭകാലങ്ങളില്‍ ഉണ്ടായിരുന്ന അംഗങ്ങളെല്ലാം വിദേശമലയാളികളായിരുന്നു.

മലയാളം പോലുള്ള ഭാഷകള്‍ക്ക് കമ്പ്യൂട്ടറിൽ എഴുതാനും വായിക്കാനുമുപയോഗിക്കുന്ന ലിപിവ്യവസ്ഥകളിൽ ആദ്യമൊന്നും പൊതുവായ മാനദണ്ഡമുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഇത്തരം ഭാഷയിൽ എഴുതുന്ന ലേഖനങ്ങൾ വായിക്കാ, പ്രസ്തുത ലേഖനമെഴുതിയ ആൾ ഉപയോഗിച്ച ഫോണ്ടും കമ്പ്യൂട്ടർ വ്യവസ്ഥയും തന്നെ ഉപയോഗിക്കണം എന്ന സ്ഥിതി ആയിരുന്നു. യൂണിക്കോഡ് എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ ലിപിവ്യവസ്ഥ വന്നതോടുകൂടി മലയാളം കമ്പ്യൂട്ടറിനു വഴങ്ങുന്ന ഒന്നായി. എല്ലാഭാഷയ്ക്കും തനതായ ലിപിസ്ഥാനങ്ങൽ നിശ്ചയിച്ചുകൊണ്ട് അന്താരാഷ്ട്രതലത്തില്‍ നിലവില്‍ വന്നിട്ടുള്ള സംവിധാനമാണ് യുണികോഡ്. മലയാളം യൂണിക്കോഡ് സാര്‍‌വത്രികമായി ഉപയോഗിക്കുവാൻ തുടങ്ങിയതോടെയാണ്‌ മലയാളം വിക്കിപീഡിയ സജീവമായത്.

പക്ഷെ ഇത്രയും ബൃഹത്തായ ഒരു പദ്ധതി ഒന്നോ രണ്ടോ പേർ ചേര്‍ന്ന് മുന്നോട്ട് കൊണ്ടു പോകുന്നത് അസാദ്ധ്യമായതിനാല്‍ മലയാളം വിക്കിപീഡിയയുടെ തുടക്കം വളരെ മന്ദഗതിയിലായിരുന്നു. 2002-ൽ തുടങ്ങിയിട്ടും 2004 വരെ മലയാളം വിക്കിയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. 2004 മദ്ധ്യത്തോടെ മലയാളം യുണിക്കോഡ് എഴുത്തു സാമഗ്രികൾ സജീവമായിത്തുടങ്ങിയിരുന്നു.

മറ്റെല്ലാ വിക്കികളിലേയുംപോലെ മലയാളത്തിലും ഇക്കാലത്ത് ചെറിയ ലേഖനങ്ങളായിരുന്നു അധികവും. അവ മൊത്തത്തില് നൂറെണ്ണം പോലും തികഞ്ഞിരുന്നുമില്ല. 2004 ഡിസംബറിലാണ് മലയാളം വിക്കിയിൽ നൂറു ലേഖനങ്ങൾ തികയുന്നത്. 2005 മധ്യത്തോടെ പിന്നെയും പുതിയ അംഗങ്ങളെത്തി. മലയാളം വിക്കിപീഡിയയുടെ മുഖ്യതാൾ അണിയിച്ചൊരുക്കപ്പെട്ടു. ലേഖനങ്ങൾ വിഷയാനുസൃതമായി ക്രമീകരിച്ചു തുടങ്ങി. 2005 സെപ്റ്റംബറിൽ മലയാളം വിക്കിപീഡിയയ്ക്കു ആദ്യത്തെ സിസോപ്പിനെ ലഭിച്ചു. ഇതോടെ സാങ്കേതിക കാര്യങ്ങളിൽ മെറ്റാ വിക്കിയിലെ പ്രവര്‍ത്തകരെ ആശ്രയിക്കാതെ മലയാളം വിക്കിപീഡിയക്കു നിലനില്‍ക്കാം എന്ന സ്ഥിതിയായി.

മലയാളികള്‍ക്ക് മലയാളം ടൈപ്പിങ്ങിലുള്ള അജ്ഞത മൂലം മലയാളം വിക്കിപീഡിയയുടെ വളര്‍ച്ച ഇഴഞ്ഞിഴഞ്ഞ് നീങ്ങുകയായിരുന്നു. 2006ലാണ് ഇതിനു് മാറ്റം കണ്ടുതുടങ്ങിയത്. യൂണീക്കോഡ് മലയാളം ഉപയോഗിച്ച് ഗള്‍ഫ് നാടുകളിലും, അമേരിക്കൻ ഐക്യനാടുകളിലും ഉള്ള അനേകർ മലയാളത്തിൽ ബ്ലോഗു് ചെയ്യുവാൻ തുടങ്ങി. ബ്ലോഗിങ്ങിലൂടെ മലയാളം ടൈപ്പിങ്ങ് അനായസം പഠിച്ചെടുത്ത ഇവരിൽ പലരുടേയും ശ്രദ്ധ ‍ക്രമേണ വിജ്ഞാന സംഭരണ സംരംഭമായ വിക്കിപീഡിയയിലേക്ക് തിരിഞ്ഞു.

അങ്ങനെ കുറച്ച് സജീവ പ്രവര്‍ത്തകർ വിക്കിപീഡിയയിലെത്തിയതോടെ ലേഖനങ്ങളുടെ എണ്ണവും ഉള്ളടക്കത്തിന്റെ വൈവിധ്യവും മെച്ചപ്പെട്ടു. 2006 ഏപ്രിൽ 10ന് മലയാളം വിക്കിപീഡിയയില്‍ 500-മത്തെ ലേഖനം പിറന്നു. ലേഖനങ്ങളുടെ എണ്ണം അതേവര്‍ഷം സെപ്റ്റംബറില്‍ 1000-വും, 2007 ഡിസംബര്‍ 12-നു് 5000 വും, 2009 ജൂൺ 1-നു് 10,000-വും കടന്നു. മലയാളം വിക്കിപീഡിയയിൽ നിലവിൽ 12,000 ത്തോളം ലേഖനങ്ങളുണ്ടു്.

6. ഏതൊക്കെ മലയാളം വിക്കിസംരംഭങ്ങളാണു് നിലവിൽ സജീവമായിരിക്കുന്നതു്?

വിക്കിപീഡിയ (http://ml.wikipedia.org):
ഏറ്റവും പ്രധാനവും ഏറ്റവും സജീവവും ആയിരിക്കുന്നതു്, സൗജന്യവും സ്വതന്ത്രവുമായ സർവ്വവിജ്ഞാനകോശമായ മലയാളം വിക്കിപീഡിയയാണു്.. ഇതിനു് പുറമേ മലയാളം വിക്കിപീഡിയക്കു് താഴെ പറയുന്ന സഹൊദര സംരംഭങ്ങളുണ്ടു്.

വിക്കിഗ്രന്ഥശാല (http://ml.wikisource.org):
പകർപ്പവകാശകാലാവധി കഴിഞ്ഞു് പൊതുസഞ്ചയത്തിലെത്തിയ മലയാളകൃതികൾ ശേഖരിക്കുന്ന വിക്കിയാണു് വിക്കിഗ്രന്ഥശാല. അദ്ധ്യാത്മരാമായണം, സത്യവേദപുസ്തകം, ഖുർ‌ആൻ, കുമാരനാശാന്റെ കവിതകൾ, ചങ്ങമ്പുഴയുടെ കവിതകൾ, കുഞ്ചൻനമ്പ്യാരുടെ കൃതികൾ, നാരായണീയം, കൃഷ്ണഗാഥ, ജ്ഞാനപ്പാന എന്നിങ്ങനെ ഒട്ടേറെ അമൂല്യ ഗ്രന്ഥങ്ങള്‍ മലയാളം വിക്കിഗ്രന്ഥശാലയിൽ ശേഖരിച്ചു് വച്ചിരിക്കുന്നു. പകർപ്പവകാശപരിധിയിൽ വരാത്ത അമൂല്യ ഗ്രന്ഥങ്ങൾ വിക്കിഗ്രന്ഥശാലയിലാക്കാൻ നിങ്ങൾക്കും സഹായിക്കാം. മലയാളത്തിന്റെ ഓൺ‌ലൈൻ റെഫറൻ‌സ് ലൈബ്രറി ആയിക്കൊണ്ടിരിക്കുന്ന വിക്കിയാണിതു്.

വിക്കിനിഘണ്ടു (http://ml.wiktionary.org):
നിര്‍വചനങ്ങൾ, ശബ്‌ദോത്‌പത്തികൾ, ഉച്ചാരണങ്ങൾ‍, മാതൃകാ ഉദ്ധരണികൾ, പര്യായങ്ങൾ‍, വിപരീത‍പദങ്ങൾ, തര്‍ജ്ജമകൾ എന്നിവയടങ്ങുന്ന ഒരു സ്വതന്ത്ര ബഹുഭാഷാ നിഘണ്ടു സൃഷ്ടിക്കുവാനുള്ള ഒരു സഹകരണ പദ്ധതിയാണ് മലയാളം വിക്കിനിഘണ്ടു‌. മലയാളം വാക്കുകള്‍ക്ക് തത്തുല്യമായ ഇതരമലയാള പദങ്ങളും അതേ പോലെ അന്യഭാഷാ പദങ്ങളുടെ മലയാളത്തിലുള്ള അര്‍ത്ഥവും ചേര്‍ത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ ഈ സംരംഭത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. നിലവിൽ ഏതാണ്ടു് 41,000-ത്തോളം പദങ്ങളുടെ നിര്‍വചനമാണു വിക്കിനിഘണ്ടുവിലുള്ളത്. മലയാള വാക്കുകളുടേതിനു് പുറമേ ഇംഗ്ലീഷ്, ജാപ്പനീസ്, കൊറിയന്‍, ഹിന്ദി, തമിഴ്, ചൈനീസ് എന്നീ ഭാഷകളിലെ വാക്കുകളും അവയുടെ മലയാളത്തിലുള്ള നിര്‍വചനവും ഈ വിക്കിയിലുണ്ട്. കാലക്രമേണ ഇതു് ഓൺ‌ലൈൻ മലയാളത്തിന്റെ നട്ടെല്ലായി മാറും.

വിക്കിപാഠശാല (http://ml.wikibooks.org/):

പാഠപുസ്തകങ്ങൾ, മത്സരപ്പരീക്ഷാ സഹായികൾ, വിനോദയാത്രാ സഹായികൾ, പഠനസഹായികൾ എന്നിവ ചേർക്കുന്ന വിക്കിയാണു വിക്കിപാഠശാല. ഈ പദ്ധതി വരും കാലങ്ങളിൽ മലയാളികൾക്കു് ഏറെ പ്രയോജനപ്പെടുത്താവുന്നതാണ്. ആവശ്യത്തിനു് പ്രവർത്തകരില്ലാത്തതു് മൂലം ഇഴഞ്ഞു് നീങ്ങുന്ന ഒരു പദ്ധതി ആണിതു്.

വിക്കിചൊല്ലുകൾ ( http://ml.wikiquote.org):

പഴഞ്ചൊല്ലുകൾ, പ്രസിദ്ധരായ വ്യക്തികളുടെ മൊഴികൾ, പ്രസിദ്ധമായ പുസ്തകങ്ങൾ/ പ്രസിദ്ധീകരണങ്ങൾ എന്നിവയിലുള്ള ഉദ്ധരിണികൾ, എന്നിവ ശേഖരിക്കുന്ന വിക്കിയാണ് വിക്കിചൊല്ലുകൾ. നിലവിൽ ഈ വിക്കി സംരംഭത്തിൽ വലിയ പ്രവര്‍ത്തനങ്ങളില്ല. വിജ്ഞാനം പങ്കു വെക്കുവാന്‍ തയ്യാറുള്ള ധാരാളം പ്രവര്‍ത്തകർ വന്നാൽ മാത്രമേ ഈ സംരഭങ്ങൾ സജീവമാകൂ.

7. എന്തിനാണു് മലയാളം വിക്കിപ്രവർത്തകരുടെ സംഗമം നടത്തുന്നതു്?
മലയാളം വിക്കിപദ്ധികളെക്കുറിച്ചുള്ള അവബോധം കേരളത്തിലെ മലയാളികൾക്കിടയിലുണ്ടാക്കുക എന്നതാണു് മലയാളം വിക്കിപ്രവർത്തകരുടെ സംഗമം കൊണ്ടുള്ള പ്രധാന ഉദ്ദേശം. അതിനൊപ്പം തന്നെ നിരവധി വർഷങ്ങളായി ലോകത്തിന്റെ വിവിധ കോണുകളിലിരുന്നു് മലയാളം വിക്കിപദ്ധികളിൽ പ്രവർത്തിക്കുന്ന വിക്കിപ്രവർത്തകർ തമ്മിൽ നേരിട്ടു് കാണുകയും അവരുടെ അനുഭവങ്ങൾ പങ്കു് വെക്കുകയും ചെയ്യുക എന്ന ഉദ്ദേശവും ഉണ്ടു്.

മലയാളം വിക്കിപദ്ധതികളുടെ ഇന്നോളമുള്ള ചരിത്രമെടുത്തു് പരിശോധിച്ചാൽ ഇതിന്റെ സജീവപ്രവർത്തകരിലെ ഭൂരിപക്ഷം പേരും പ്രവാസി മലയാളികളാണു് എന്നു് കാണാം. കേരളത്തിലുള്ള മലയാളികൾക്കു് ഇന്റർനെറ്റുമായുള്ള പരിചയം കുറവായതു്, ഇത്തരം സംരഭങ്ങളെ കുറിച്ചു് അറിവില്ലാത്തതു്, മലയാളം ടൈപ്പു് ചെയ്യാൻ അറിയാത്തതു്, മലയാളത്തിലും വിക്കിപദ്ധതികൾ നിലവിലുണ്ടു് എന്നു് അറിയാത്തതു് മൂലം, ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാകാം കേരളത്തിലുള്ള മലയാളികൾ ഇതിൽ നിന്നു് അകന്നു് നിൽക്കുന്നതു്. ഈ സ്ഥിതി മാറെണ്ടതുണ്ടു്. മലയാലത്തിലുള്ള വിക്കിപദ്ധതികൾ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തേണ്ടതും ഏറ്റവും കൂടുതൽ അതിലേക്കു് സംഭാവന ചെയ്യേണ്ടതും കേരളത്തിൽ നിന്നാണു്.

അങ്ങനെ ഒരു സ്ഥിതി വിശേഷം ഉണ്ടാക്കാനുള്ള പ്രവർത്തനങ്ങളുടെ ആദ്യത്തെ ചവിട്ടു് പടിയാണു് ഏപ്രിൽ 17-നു് നടക്കുന്ന വിക്കിപ്രവർത്തകരുടെ സംഗമം. ആ സമയത്തു് പ്രവാസികളായ നിരവധി വിക്കിപ്രവർത്തകർ കേരളത്തിൽ അവരുടെ സ്വദേശം സന്ദർശിക്കുന്നു. ആ അവസരം നോക്കിയാണു് ഇങ്ങനെ ഒരു വിക്കിസംഗമം വിഭാവനം ചെയ്യുന്നതു്.
Download Malayalam Font- AnjaliOldLipi

Sunday, March 28, 2010

ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍

‘ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍’ കണ്ടു... ഇഷ്ടപ്പെടാന്‍‌ മാത്രമൊന്നും ഇല്ല... മുണ്ടുപൊക്കിയും‌ ട്രൗസറൂരിയും‌ വൃത്തികേടു ധ്വനിപ്പിച്ചും‌ ഹരിശ്രീ അശോകന്‍‌ കുറേ ചിരിപ്പിക്കാനൊക്കെ നോക്കി... ജഗദീഷിന്റെ ആനമണ്ടത്തരങ്ങള്‍‌ 2 ഹരിഹര്‍‌ നഗറിനെ അപേക്ഷിച്ചു കൂറവുണ്ട്; എങ്കില്‍‌ക്കൂടി ഉള്ള തമശകള്‍‌ അസ്സഹനീയം‌ തന്നെ. നല്ലതെന്നു പറയാന്‍‌ ഒന്നുമില്ല.. എങ്കിലും‌ സിനിമയ്‌ക്കുശേഷം‌ കാണിക്കുന്ന ഷൂട്ടിങ്ങിനിടയിലെ തമാശകള്‍‌ രസകരമായിരുന്നു - തെല്ലൊരാശ്വാസം‌. നല്ലൊരു സിനിമയുടെ പാര്‍‌ട്ടുകളിറക്കി ലാല്‍‌ എന്തിനിങ്ങനെ സ്വന്തം‌ പേരു കളയുന്നു? രണ്ടു മണിക്കൂറേ ഉള്ളു എന്നു തോന്നുന്നു... ഭാഗ്യം‌. ക്ലൈമക്സ്‌ കണ്ടാല്‍‌ ഏറ്റു നിന്നു തെറിപറയാന്‍‌ തോന്നും. "പെട്ടിമറ്റം‌" എന്ന കലാപരിപാടി ഇതിലും‌ ആവര്‍‌ത്തിക്കുന്നു. പാട്ടുകളൊന്നും‌ ഗുണമില്ലായിരുന്നു. കേരളത്തെ മെത്തം‌ ഒരു കാലത്തു ചിരിപ്പിച്ച ആ നാലു കഥാപാത്രങ്ങളെ കൊന്നു കൊലവിളി നടത്തുകയാണ് ശ്രീ. ലാല്‍‌. അധികമൊന്നും‌ പറയാനില്ല; കണ്ടുനോക്ക്‌..

വാല്‍‌കഷ്‌ണം‌
പ്രിയപ്പെട്ട ലാല്‍‌ ഞങ്ങളിതിന്റെ നാലാം‌ ഭാഗം‌ കൂടി പ്രതീക്ഷിക്കുന്നു. ഒരപേക്ഷ ഉണ്ട്, ഒരു ആക്സിഡന്റു നടത്തി ആ നാലു കഥാപാത്രങ്ങളേയും‌ അങ്ങു കൊന്നുകളഞ്ഞേക്കണം; at least ജഗദീഷിന്റെ അപ്പുക്കുട്ടനെയെങ്കിലും‌.

Friday, March 19, 2010

ഒരു മെയിലിന്റെ വഴിയേ..!

  • കമ്പനിയിലെ ഉച്ചതിരിഞ്ഞുള്ള വിരസമായ സമയത്തെ അതിജീവിക്കാന്‍‌‌, ഒരു ഗ്ലാസ്‌ ബദാം‌മില്‍‌ക്കുമായി സല്ലപിച്ചിരിക്കുമ്പോഴാണ്‌ "വിക്കിപീഡിയ സം‌രംഭത്തില്‍ നിന്നുള്ള ഇമെയില്‍" എന്ന തലക്കെട്ടോടെ എനിക്കൊരു മെയില്‍‌ വന്നത്‌. വിക്കിപീഡിയ-യില്‍‌ നിന്നുള്ള മെയിലിനെയെല്ലാം‌ "വിക്കിപീഡിയ" എന്ന പ്രത്യേക ലേബലൊട്ടിച്ച്‌ മെയില്‍‌ബോക്സിന്റെ ലെഫ്‌റ്റ്‌സൈഡില്‍‌ ഭദ്രമായി വെച്ചിട്ടുള്ളതിനാല്‍‌ അവയൊന്നും‌ തന്നെ ഇന്‍‌ബോക്സില്‍‌ വന്നു നില്‍ക്കാറില്ലായിരുന്നു. പതിവുതെറ്റിച്ച്‌ എന്റെ ഇന്‍‌ബോക്സിലെത്തിയ മെയിലിനെ‌ അല്പം‌ കൗതുകത്തോടുകൂടി തന്നെ തുറന്നു നോക്കി. ആ കൂട്ടുകാരന്റെ പേരു ഞാന്‍‌ തല്‍‌ക്കാലമൊന്നു മറച്ചുപിടിച്ചോട്ടേ.‌. അദ്ദേഹം‌ അന്നു വായിച്ച വിക്കിപീഡിയയിലെ‌ എന്റെ പ്രൊഫൈനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതെങ്കിലും‌, തുടര്‍‌ന്നുള്ള വരികളാണെന്നില്‍‌ അതീവ കൗതുകമുണര്‍‌ത്തിയത്‌. ഒട്ടൊന്നു ആലോചിച്ചു നോക്കി. എന്തിനായിരിക്കാം‌ മൂപ്പരിക്കാര്യങ്ങള്‍‌ എന്നോട്‌ പറഞ്ഞത്? ഞാനെന്റെ പ്രൊഫൈല്‍‌ ഒന്നുകൂടി മനസ്സിരുത്തി വായിച്ചു നോക്കി. അദ്ദേഹത്തെ ഇങ്ങനെ എഴുതാന്‍‌ പ്രേരിപ്പിക്കാന്‍‌ മാത്രം‌ അതിലൊന്നും‌ ഇല്ലായെന്നു തന്നെ ബുദ്ധി പറഞ്ഞു. ആ അജ്ഞാതകൂട്ടുകാരനെ ഒന്നു നുള്ളിനോക്കമെന്നു തന്നെ നിനച്ചു. അങ്ങനെ ഒരു മറുപടിയും‌ കൊടുത്തു. ആങ്ങോട്ടിമിങ്ങോട്ടുമായി ആറെഴുത്തുകള്‍‌..! അതിനിടയില്‍‌ ആരെന്നോ എന്തെന്നോ ചോദിക്കാന്‍‌ വിട്ടുപോയി. അദ്ദേഹം‌ ഇപ്പോള്‍‌ എന്തു കരുതുന്നുണ്ടാവുമോ എന്തോ?

    വിഷയം‌ അല്പം‌ ഗഹനമാണെന്നു തന്നെ കരുതാം‌. മതങ്ങളും‌ ദൈവങ്ങളും ഒക്കെ കൂടി തെരുവില്‍‌ കിടന്നു മനുഷ്യരെ ചുട്ടെരിക്കുമ്പോള്‍‌ സ്നേഹത്തേയും‌ ധര്‍മ്മത്തേയും നന്മയേയുമൊക്കെ അളന്നു തിട്ടപ്പെടുത്താന്‍‌ അളവുകോലിനായി പരക്കം‌ പായുകയാണ് ഓരോരുത്തര്‍‌! എങ്ങനെ അളന്നു തിട്ടപ്പെടുത്തും‌ ഇതൊക്കെ? അമ്മയോടുള്ള സ്നേഹം‌ പത്തു കിലോ! അതോ നൂറു മീറ്റര്‍‌? ദു:ഖമനുഭവിക്കുന്നവനോടുള്ള അനുകമ്പ ഒന്നരക്കിലോ..! സഹാനുഭൂതി 25cm... രസമായിരിക്കുന്നു..!!

    "ലേബലുകളില്ലാത്ത മനുഷ്യനായി തീരുക" എന്നു പണ്ട്‌ കുഞ്ഞുണ്ണിമാഷ്‌ തൃച്ചമ്പരം‌ അമ്പലത്തില്‍‌ വെച്ച്‌ ഓട്ടോഗ്രാഫ്‌ എഴുതി തന്നതിന്റെ അര്‍‌ത്ഥം‌ അന്നെനിക്കു മനസ്സിലാക്കാനായിരുന്നില്ല. ഇന്നു ഞാനതറിയുന്നു. ഒരു പ്രത്യേക frame-ല്‍‌ ഒതുങ്ങി നില്‍‌ക്കാതെ, ഒരു ലേബലും‌ നെറ്റിയില്‍‌ പതിക്കാതെ, പച്ചമനുഷ്യനായി ജീവിച്ചാല്‍‌ എന്താണു ഛേദം? മറ്റുള്ളവരെ നന്നാക്കല്‍‌ നടക്കില്ല... പറഞ്ഞാല്‍‌ പറഞ്ഞ അര്‍‌ത്ഥത്തിലായിരിക്കില്ല അവരതെടുക്കുക.. ഒരേയൊരു രക്ഷ സ്വയം‌ നന്നാവുക എന്നതാണ്. മതത്തിന്റെ പേരില്‍‌ ഞാന്‍‌ ഹിന്ദുവെന്നും‌ കൃസ്ത്യനെന്നും‌ മുസ്ലീമെന്നും‌ പറഞ്ഞ് വീരവാദം‌ മുഴക്കുന്ന ചിലരെ കണ്ടിട്ടുണ്ട്..! മൗനം‌ ഭൂഷണമായി കരുതി മിണ്ടാതിരിക്കുക തന്നെ കാമ്യം.

    ഇനി ആ അജ്ഞാതസുഹൃത്തിന്റെ ഇ‌മെയിലിലൂടെ നിങ്ങളൊന്നു പോയിനോക്കൂ. ആദ്യത്തെ മെയിലില്‍‌ പറഞ്ഞിരിക്കുന്ന "എന്നേക്കുറിച്ച്" എന്നത്‌ വിക്കിപീഡിയയിലെ‌ എന്റെ പ്രൊഫൈല്‍‌ ആണ്.
  • ആദ്യത്തേ മെയില്‍‌


  • അതിനുള്ള എന്റെ മറുപടി :)


  • മറുപടിയില്‍‌ സന്തോഷം‌ പ്രകടിപ്പിച്ചുകൊണ്ടുള്ള കൂട്ടുകാരന്റെ മറുപടി
  • വീണ്ടും‌ ഞാന്‍‌
  • കൂട്ടുകാരന്‍‌ വിട്ടില്ല...
  • വീണ്ടും‌ ഞാന്‍‌

  • ആ കൂട്ടുകാരന്‍‌ ഇവിടം കൊണ്ട്‌ നിര്‍ത്തിക്കളഞ്ഞു. എങ്കിലും‌ ആ സുഹൃത്ത്‌ എന്നെ എന്തൊക്കെയോ ഇപ്പോള്‍‌ ചിന്തിക്കാന്‍‌ പ്രേരിപ്പിക്കുന്നു. നന്ദി സുഹൃത്തേ..

    എന്റെ അറിവു വളരെ പരിമിതമാണ്‌, അത്രയൊന്നും‌ ആലോചിച്ചിട്ടല്ല, ഇതൊന്നും‌ എഴുതിയതും‌. അപ്പോ തോന്നിയത്‌ എഴുതി എന്നു മാത്രം‌. കൂടുതല്‍‌ അറിവുള്ളവര്‍‌ ഇവിടെയുണ്ട്‌. താല്‍‌പര്യമുള്ളവര്‍‌ ഇവിടെ കുറിച്ചിടട്ടെ.

Thursday, March 18, 2010

A Typical Indian Lady

Wednesday, February 24, 2010

പണം

പണം‌ ബ്രഹ്‌മോ പണം‌ വിഷ്‌ണു,
പണം‌ ദേവോ മഹേശ്വര:
പണം‌ സാക്ഷാല്‍‌ പരബ്രഹ്‌മം‌,
തസ്‌മൈ ശ്രീ പണമേ നമ:

Monday, February 8, 2010

web designing paradigm














fdsf

ട്വിറ്റർ അപ്‌ഡേറ്റ്സ്

എന്റെ സോഷ്യൽ ബുക്ക്‌മാർക്കുകൾ